'സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാൻ പാടില്ല'; വിലക്കുമായി കാന്തപുരം
'സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാൻ പാടില്ല. പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല'
മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമർശിച്ച് കാന്തപുരം. സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാൻ പാടില്ലെന്ന് എപി അബൂബക്കർ മുസ്ല്യാർ പ്രതികരിച്ചു. പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല. എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്. നേരത്തെ പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തിലും കാന്തപുരം പങ്കെടുത്തിരുന്നു.
റിപ്പബ്ളിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയില്‍ മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ പങ്കുചേര്‍ന്നിരുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായിരുന്നു. ഇവര്‍ക്കൊപ്പം മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മുജാഹിദ് വിഭാഗവും മനുഷ്യശ്യംഖലയുടെ ഭാഗമായിരുന്നു.