ഭാര്യയുടെ ബാഗിൽ സൂക്ഷിച്ച കത്തിയെടുത്ത് അയൽവാസി കുത്തി; കോഴിക്കോട്ട് യൂത്ത് ലീഗ് നേതാവ് മരിച്ചു
ഇന്നലെ രാത്രി തൊട്ടിൽപാലം ലീഗ് ഓഫീസിൽ വെച്ചാണ് അൻസാറിനെ അയൽവാസിയായ അഹമ്മദ് ഹാജി കുത്തി പരിക്കേൽപ്പിച്ചത്
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് യൂത്ത് ലീഗ് ശാഖാ ജോയിൻ സെക്രട്ടറി കുത്തേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ. ബെൽമൗണ്ട് സ്വദേശി അൻസാറാണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി തൊട്ടിൽപാലം ലീഗ് ഓഫീസിൽ വെച്ചാണ് അൻസാറിനെ അയൽവാസിയായ അഹമ്മദ് ഹാജി കുത്തിപ്പരിക്കേൽപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. അൻസാറും അഹമ്മദ് ഹാജിയും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട് അഹമ്മദ് ഹാജി കാവിലുംപാറ പഞ്ചായത്ത് ലീഗ് കമ്മറ്റിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ലീഗ് പ്രാദേശിക നേതാക്കളുടെ മധ്യസ്ഥതയിൽ ഇന്നലെ തൊട്ടിൽപാലം ഓഫീസിൽ ചർച്ച നടത്തി. ചർച്ച കഴിഞ്ഞ് പിരിഞ്ഞയുടന് ഭാര്യയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഹമ്മദ് ഹാജി അൻസാറിനെ കുത്തുകയായിരുന്നു.
അഹമ്മദ് ഹാജിയെ പിടിച്ചുമാറ്റാന് ശ്രമിക്കുന്നതിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിഹാബ്, അൻസാറിന്റെ പിതാവ് അലി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സെയ്തലവി എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.