ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി; പൊലീസ് കോണ്‍സ്റ്റബിളിന് ഇത് ജീവിതസാഫല്യം
മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാല്‍ഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയാണ് ലളിത്. ഫെബ്രുവരി 16-ാം തീയതി വിവാഹിതനായ ലളിതിന് ഔറംഗാബാദ് സ്വദേശിയെയാണ് ജീവിത സഖിയായി ലഭിച്ചത്.
മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ പൊലീസ് കോൺസ്റ്റബിൾ വിവാഹിതനായി. മഹാരാഷ്ട്ര പൊലീസിലെ ലളിത് സാല്‍വേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്. ലളിത എന്ന പേരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയായി സേവനം ചെയ്യുന്നതിനിടെയാണ് സാല്‍വേ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. പിന്നാലെ ലളിത എന്ന പേര് മാറ്റി ലളിത് എന്നാക്കി.
മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാല്‍ഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയാണ് ലളിത്. ഫെബ്രുവരി 16-ാം തീയതി വിവാഹിതനായ ലളിതിന് ഔറംഗാബാദ് സ്വദേശിയെയാണ് ജീവിത സഖിയായി ലഭിച്ചത്.
നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ലളിത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. മുംബൈയിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 2018 മെയ്യിലാണ് ശസ്ത്രക്രിയ നടന്നത്. പുരുഷനാകാൻ വേണ്ടി മൂന്ന് ശസ്ത്രക്രിയകൾക്ക് ലളിതിന് വിധേയനാകേണ്ടി വന്നു.
1988 ജൂണിൽ ജനിച്ച ലളിത കുമാരി സാൽവേ നാല് വർഷം മുമ്പാണ് ശരീരത്തിലെ പ്രകടമായ മാറ്റം തിരിച്ചറിഞ്ഞത്. പുരുഷ ഹോര്‍മോണുകള്‍ വളരെയധികം കണ്ടെത്തിയ പരിശോധനയെ തുടര്‍ന്ന് ലളിത് ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടി. പിന്നീട് ലിംഗമാറ്റത്തിനായി അനുമതി ലഭിക്കാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് വകുപ്പില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വിഷയം സാങ്കേതിക തടസ്സങ്ങള്‍ക്കും കാരണമായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാഷ്ട്രാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള അവധി അനുവദിക്കണമെന്ന ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം മഹാരാഷ്ട്ര പൊലീസ് പുരുഷന്മാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും തനിക്ക് അനുവദിക്കുകയായിരുന്നുവെന്നും ലളിത് പറയുന്നു.