പ്രസവത്തിനിടെ യുവതിക്ക് രക്തം നൽകി പൊലീസുകാർ, ദൈവത്തെപ്പോലെയെന്ന് ഭർത്താവ്, മാതൃക
നിർണായക ഘട്ടത്തിൽ തങ്ങളെ സഹായിക്കാനെത്തിയ പൊലീസുകാരെ ദൈവവുമായിട്ടാണ് വിജയ് ഉപമിച്ചത്. പൊലീസുകാർ ചെയ്ത സഹായത്തിന് വളരെയധികം നന്ദിയുണ്ടെന്നും വിജയ് വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.
നോയിഡ: പ്രസവത്തിനിടെ യുവതിക്ക് ആവശ്യമായ രക്തം നൽകി മാതൃകയായി പൊലീസുകാർ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള അഞ്ജുൽ കുമാർ ത്യാഗി, പൈലറ്റ് ലാല റാം എന്നീ പൊലീസുകാരാണ് യുവതിക്ക് രക്തം നൽകിയത്.
ഞായറാഴ്ച വൈകുന്നേരം 6.46 ഓടെയാണ് യുവതിയുടെ ഭർത്താവായ വിജയ് കുമാർ ഉത്തർപ്രദേശ് പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. തന്റെ ഭാര്യ രജനി പ്രസവത്തിനായി ആശുപത്രിയിലാണെന്നും രക്തം ആവശ്യമാണെന്നും വിജയ് അറിച്ചു. ഉടൻ തന്നെ പൊലീസ് 24 സെക്ടറിലെ ഇഎസ്ഐ ആശുപത്രിൽ എത്തുകയും അഞ്ജുൽ കുമാറും ലാല റാമും രക്തം ദാനം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.
നിർണായക ഘട്ടത്തിൽ തങ്ങളെ സഹായിക്കാനെത്തിയ പൊലീസുകാരെ ദൈവവുമായിട്ടാണ് വിജയ് ഉപമിച്ചത്. പൊലീസുകാർ ചെയ്ത സഹായത്തിന് വളരെയധികം നന്ദിയുണ്ടെന്നും വിജയ് വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു. അമ്മയും ആൺകുഞ്ഞും സുഖമായിരിക്കുന്നതായും വിജയ് അറിയിച്ചു.
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് ഇവർ താമസിക്കുന്നത്. വിജയ്‍ക്കും രജനിക്കും നാല് വയസായ ഒരു മകൾ കൂടി ഉണ്ട്.