പിരിഞ്ഞത് 32 വർഷം മുൻപ്, എന്നിട്ടും പ്രിയ സുഹൃത്തിനെ 'ആന' മറന്നില്ല
ഈയടുത്താണ് ക്രിസ്റ്റിയെ വീണ്ടും കാണാൻ ആഡംസണ് മോഹം തോന്നിയത്. ആനയെ തിരഞ്ഞ് പോയ ആഡംസൺ നീണ്ട പരിശ്രമത്തിനൊടുവിൽ ജർമ്മനിയിലെത്തി. ആഡംസണെ കണ്ടയുടൻ തന്നെ ക്രിസ്റ്റിക്ക് അയാളെ മനസിലായതാണ് കണ്ടുനിന്നവരെ അമ്പരപ്പിച്ചത്. ആനയോട് ചേർന്ന് നിന്ന ആഡംസണെ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിച്ച് ക്രിസ്റ്റി തന്റെ സ്നേഹം അറിയിച്ചു.
സാർലാന്റ്: മൂന്ന് പതിറ്റാണ്ടുകാലം തമ്മിൽ കാണാതിരുന്നിട്ടും തന്നെ പരിചരിച്ച പ്രിയ സുഹൃത്തിനെ ആന മറന്നില്ല. ആനയും മനുഷ്യനും തമ്മിലെ അപൂർവ്വ സ്നേഹ സൗഹൃദത്തിന്റെ ഈ കഥയാണ് ഇന്ന് ലോകം മുഴുവൻ വൈറലായി പ്രചരിക്കുന്നത്. ഗ്ലാസ്ഗോയിലെ ഒരു മൃഗശാലയിൽ 1970-80 കാലത്ത് ഉണ്ടായിരുന്ന ക്രിസ്റ്റി എന്ന ആനയും അതിനെ പരിചരിച്ചിരുന്ന മൃഗശാല ജീവനക്കാരൻ പീറ്റർ ആഡംസണും തമ്മിൽ 32 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സമയത്തെ ചിത്രങ്ങളാണ് വൈറലാകുന്നത്.
കാൽഡർപാർക്കിലെ മൃഗശാലയിലായിരുന്നു ക്രിസ്റ്റി അന്നുണ്ടായിരുന്നത്. ആനയെ പരിചരിച്ചിരുന്നതാകട്ടെ ആഡംസണും. 1987 ൽ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മൃഗശാലയിലേക്ക് ക്രിസ്റ്റിയെ മാറ്റി. ഇവിടെ വച്ച് ജൂഡിയെന്ന കൊമ്പനാനയെ ക്രിസ്റ്റിക്ക് ഇണയായി കിട്ടി. ഈ രണ്ട് ആനകളെയും 1994 ൽ ഡബ്ലിനിലേക്ക് മാറ്റി. 2005 വരെ ഇരു ആനകളും ഇവിടെയായിരുന്നു. ഇവിടെ നിന്ന് പിന്നീട് ജർമ്മനിയിലേക്ക് മാറ്റി. 2005 ന് ശേഷം ജർമ്മനിയിലെ നൂൻകിർഷേൻ മൃഗശാലയിലായിരുന്നു ക്രിസ്റ്റി.
ഈയടുത്താണ് ക്രിസ്റ്റിയെ വീണ്ടും കാണാൻ ആഡംസണ് മോഹം തോന്നിയത്. ആനയെ തിരഞ്ഞ് പോയ ആഡംസൺ നീണ്ട പരിശ്രമത്തിനൊടുവിൽ ജർമ്മനിയിലെത്തി. ആഡംസണെ കണ്ടയുടൻ തന്നെ ക്രിസ്റ്റിക്ക് അയാളെ മനസിലായതാണ് കണ്ടുനിന്നവരെ അമ്പരപ്പിച്ചത്. ആനയോട് ചേർന്ന് നിന്ന ആഡംസണെ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിച്ച് ക്രിസ്റ്റി തന്റെ സ്നേഹം അറിയിച്ചു.
"ആനകൾ ഒരിക്കലും മറക്കില്ല," എന്ന് പറയുന്നത് വെറും വാക്കല്ലെന്ന് പിന്നീട് ആഡംസൺ പറഞ്ഞു. ഈ വൈകാരിക നിമിഷം താൻ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഡംസണും ക്രിസ്റ്റിയും പങ്കുവച്ച സ്നേഹ നിമിഷങ്ങൾ ഇപ്പോൾ ട്വിറ്റിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.