മടി പിടിച്ചിരുന്നാല്‍ ഭാര്യയും മക്കളും ചീത്തവിളിക്കും; വീണ്ടും ജയിലിലെത്താന്‍ യുവാവ് കാട്ടിക്കൂട്ടിയത്...
വീണ്ടും ജയിലില്‍ എത്താനായി ബൈക്ക് മോഷണം നടത്തിയ ശേഷം പൊലീസെത്തുന്നതും കാത്ത് കറങ്ങി നടക്കുന്നതിനിടയില്‍ പെട്രോള്‍ മോഷ്ടിച്ചതോടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്
ചെന്നൈ: ജയിലില്‍ മടിപിടിച്ചിരുന്നാലും കുഴപ്പമില്ല. വീട്ടിലേത് പോലെ ആരും ചീത്തപറയില്ല. ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ജയിലിലെത്താനായി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് തമിഴ്നാട് പൊലീസ്.
ജയിലിലെ ഭക്ഷണം, അവിടത്തെ സുഹൃത്തുക്കൾ - ഒക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു എന്നും ജയില്‍ തനിക്ക് വീട് പോലെ ആയിരുന്നു ചെന്നൈ സ്വദേശി ജ്ഞാനപ്രകാശം പറയുന്നത്. മൂന്നുനേരത്തെ ഭക്ഷണവും സുഹൃത്തുക്കളും, മടിപിടിച്ചുള്ള ഇരിപ്പും വല്ലാതെ മിസ് ചെയ്ത് തുടങ്ങിയതോടെ ഒരു ബൈക്കും പല ബൈക്കുകളില്‍ നിന്ന് പെട്രോളും മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം വീണ്ടും ജയിലിലെത്തിയത്.
മോഷണത്തിന് ശേഷം, മോഷ്ടിച്ചത് താനാണെന്ന് വ്യക്തമാകാന്‍ ഇയാള്‍ സിസിടിവി ക്യാമറയുടെ മുന്നില്‍ നിന്ന് സ്വന്തം മുഖത്തേക്ക് ഫ്ലാഷ് അടിക്കുകയും ചെയ്തു. പൊലീസ് എത്തുന്നത് വരെ ഇയാള്‍ പലയിടത്തായി കാത്തുനില്‍ക്കുകയും ചെയ്തു ഇയാളെ ഒടുവില്‍ നാട്ടുകാരാണ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശം ആദ്യമായി ജയിലിലാകുന്നത്. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുഴല്‍ ജയിലില്‍ എത്തിയ ഇയാള്‍ക്ക് ജയിലിലെ ജീവിതം ശരിക്ക് രസിച്ചുതുടങ്ങിയെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ജാമ്യം നേടി പുറത്തിറങ്ങി വീട്ടിലെത്തിയ ശേഷം മടി പിടിച്ചിരിക്കുന്നതിന് വീട്ടില്‍ നിന്ന് ഭാര്യയും മക്കളും ചീത്തപറഞ്ഞ് തുടങ്ങിയതോടെയാണ്, ഇയാള്‍ വീണ്ടും തിരികെ ജയിലിലെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.