ട്രംപ് തങ്ങുന്ന ആഡംബര സ്യൂട്ടിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ; ചാണക്യ സ്യൂട്ടിന്റെ വിശേഷങ്ങളെ കുറിച്ചറിയാം
ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലെ ഓരോ നിലയിലും പൊലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും ഇവിടെയായിരുന്നു താമസം.
ദില്ലി: 36 മണിക്കൂർ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തിലെത്തി. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക.
ദില്ലിയിലെ സർദാർ പട്ടേൽ മാർഗിലെ ഐടിസി മൗര്യയുടെ ചാണക്യ സ്യൂട്ടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി അലങ്കരിച്ചിരിക്കുന്നത്. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണിവിടെ ചിലവ്. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ചാണക്യയിൽ ഒരുക്കിയിട്ടുണ്ട്.
മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ആഡംബര സൗകര്യങ്ങള്‍, സ്പാ, ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, എന്നിവയെല്ലാം ഉൾപ്പെടുന്നു. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്.
പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്‌ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു. സിൽക്ക് പാനൽ ഭിത്തികൾ, മരത്തിലുള്ള തറ, അതിശയകരമായ കലാസൃഷ്ടികൾ എന്നിവ ഉൾക്കൊള്ളുന്നു.
ചാണക്യ സ്യൂട്ടിൽ വിശാലമായ സ്വീകരണമുറി, 12 സീറ്റുകളുള്ള സ്വകാര്യ ഡൈനിംഗ് റൂം, അത് കൂടാതെ ആഡംബര വിശ്രമമുറി, മിനി സ്പാ, ജിം എന്നിവ ഉൾപ്പെടുന്നു.
ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലെ ഓരോ നിലയിലും പൊലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. ഐ.ടി.സി. മൗര്യ ഹോട്ടലില്‍ രണ്ടാഴ്ച മുന്‍പു തന്നെ എന്‍.എസ്.ജി. കമാന്‍ഡോകളും ഡല്‍ഹി പോലീസും സുരക്ഷാ നിരീക്ഷണം നടത്തിവരികയാണ്. ട്രംപിന്റെ പ്രിയപ്പെട്ട ഇനങ്ങളായ ഡയറ്റ് കോക്ക്, ചെറി വാനില ഐസ്ക്രീം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.