Asianet News MalayalamAsianet News Malayalam

വിഭജനത്തിന്‍റെ മുറിവില്‍ നിന്നുള്ള ചോരയിറ്റുന്ന എഴുത്ത്, ആറാം നദി

വിഭജനത്തിന്‍റെ മുറിവിനെ കുറിച്ച് ഏറ്റവും ആഴത്തില്‍ എഴുതിയ എഴുത്തുകാരനാണ് ടൗന്‍സ്‍വി. ടൗൻസ്‌വിയുടെ 'ആറാമത്തെ നദി' എന്ന കൃതിയുടെ ഇതിവൃത്തവും ഇന്ത്യ പാക് വിഭജനം തന്നെ. 

About Sixth River by Taunsvi
Author
Thiruvananthapuram, First Published Dec 5, 2019, 4:00 PM IST

ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം, 1947 ഒരു നിർണായക വർഷമായിരുന്നു. കാരണം കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതും ഇന്ത്യയുടെ ഭൂപടത്തിന്‍റെ പുനർരൂപകൽപ്പന നടന്നതും അപ്പോഴായിരുന്നു. ഹിന്ദുക്കളും സിഖുകാരും  മുസ്ലിംകളും പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജനത പുതുതായി ഉണ്ടാക്കിയ അതിർത്തികളിലേക്ക് നീങ്ങിയതും, ഇന്ത്യയെന്നും പാകിസ്താനെന്നും ഉള്ള രണ്ടു രാജ്യങ്ങൾ നിലവിൽ വന്നതും അന്നാണ്. നഷ്ടത്തിന്‍റെ തോത് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ വിഭജനം ഇപ്പോഴും രാഷ്ട്രീയത്തിന്‍റെയും, സംസ്‍കാരത്തിന്‍റെയും, സ്വത്വത്തിന്‍റെയും പോരാട്ട മേഖലയായി തുടരുകയാണ്, കാരണം വർത്തമാനവും ഭൂതകാലവും അതിനുള്ളിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

അക്കാലത്ത്  ബ്രിട്ടീഷ് ഇന്ത്യയിൽ വർഗീയ ലഹകൾ രൂപപ്പെട്ടുവന്നിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ നീണ്ടുപോയ വർഗ്ഗീയ കലാപങ്ങളുടെ ആകെത്തുകയായിരുന്നു അന്നത്തെ ആ വിഭജനം. ഓഗസ്റ്റ് മാസം പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ, അമൃത്സർ തുടങ്ങിയ നഗരങ്ങൾ നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ഏറ്റവും ഭീകരമായ കലാപത്തിന് സാക്ഷ്യം വഹിച്ചു. യുക്തിയെയും ധാർമ്മികതയെയും മറികടന്ന് ചിന്താഹീനവും ക്രൂരവുമായ തലത്തിലേക്ക് ആ സംഭവങ്ങൾ എത്തിപ്പെട്ടു. അത്രയും കാലം അയൽക്കാരായിരുന്നവർ ആക്രമിക്കുന്നവനെന്നോ ഇരയെന്നോ വ്യത്യാസമില്ലാതെ പരസ്പരം പോരാടി.

വിഭജനത്തിന്‍റെ മുറിവിനെ കുറിച്ച് ഏറ്റവും ആഴത്തില്‍ എഴുതിയ എഴുത്തുകാരനാണ് ടൗന്‍സ്‍വി. ടൗൻസ്‌വിയുടെ 'ആറാമത്തെ നദി' എന്ന കൃതിയുടെ ഇതിവൃത്തവും ഇന്ത്യ പാക് വിഭജനം തന്നെ. എല്ലാ സാമൂഹിക സാംസ്‍കാരിക ക്രമങ്ങളുടെയും തകർച്ചയെ വെളിപ്പെടുത്തുന്നതായിരുന്നു വിഭജനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ എഴുത്ത്. സംശയത്തിന്‍റെയും, ഭയത്തിന്‍റെയും, ഉത്കണ്ഠയുടെയും കാലത്തെ സൂചിപ്പിക്കുന്നതായിരുന്നു അത്. വിഭജനത്തിന്‍റെ ദൃക്‌സാക്ഷി വിവരണമായിത്തീർന്ന 'ആറാമത്തെ നദി' എന്ന കൃതി ഇന്നും ഉപ-ഭൂഖണ്ഡ വിഭജന സാഹിത്യത്തിൽ സമാനതകളില്ലാത്ത ഒന്നായി തുടരുന്നു. ടൗൻസ്‌വിയുടെ ആഖ്യാനത്തിന്‍റെ മികച്ച പരിഭാഷയാണ് മാസ് ബിൻ ബിലാലിന്‍റെ വിവർത്തനം. സ്‌പീക്കിങ് ടൈഗർ എന്ന ആ വിവർത്തനം വിഭജന കാലഘട്ടത്തിലെ എല്ലാ ദൈന്യതയും ക്രൂരതയും സത്യസന്ധമായി ഒപ്പിയെടുക്കുന്നു.

തന്‍റെ  പ്രിയപ്പെട്ട ലാഹോറിനു ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അന്ധാളിപ്പും കോപവും അദ്ദേഹം തന്‍റെ കൃതിയില്‍ അവതരിപ്പിച്ചു. കാലംകടന്നിട്ടും ഇപ്പോഴും അവ അലയടിച്ചുകൊണ്ടിരിക്കുന്നു. "സ്വാതന്ത്ര്യം നേടിയ ഉടനെ വികാരങ്ങൾ, പാരമ്പര്യങ്ങൾ, ആവശ്യങ്ങൾ, അവകാശവാദങ്ങൾ എന്നിവയുടെ അർത്ഥം മാറിയെന്ന് തോന്നുന്നു. എന്തുകൊണ്ടാണ് അത്തരം സ്വാതന്ത്ര്യം നിലവിൽ വന്നത്? നമ്മുടെ ധർമ്മത്തിനെയും ശാസ്ത്രത്തിനെയും ഉപേക്ഷിക്കാനായിരുന്നോ നാം വിദേശ ഭരണത്തിനെതിരെ മുന്നൂറുവർഷത്തോളം പോരാടിയത്? ഞങ്ങൾ മുന്നോട്ട് പോകാൻ ശ്രമിച്ചോ അതോ ആയിരക്കണക്കിന് വർഷങ്ങൾ പിന്നോട്ട് പോകാൻ ശ്രമിച്ചോ? ജീവിതത്തെ പിന്തിരിപ്പിക്കാൻ മാത്രമാണോ ഞങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് നടന്നത്?” അദ്ദേഹം പുസ്‍തകത്തില്‍ ചോദിക്കുന്നു.

നന്മയുടെ തകർച്ചയെ സൂചിപ്പിക്കുന്നതായിരുന്നു 1946-48 ലെ അക്രമങ്ങൾ.  71 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1947 -ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആ വർഷങ്ങളിലെ രക്തച്ചൊരിച്ചിലിന്‍റെയും കൂട്ടക്കൊലയുടെയും സ്വഭാവവും വ്യാപ്‍തിയും മനസ്സിലാക്കാൻ ടൗന്‍സ്‍വിയുടെ പുസ്തകം സഹായിക്കുന്നു.

ടൗൻസ്‌വിയുടെ കൃതിയിൽ രാഷ്ട്രീയ വിവരണങ്ങളല്ല മറിച്ച് സാമൂഹിക ജീവിതത്തിന്‍റെ അടിത്തട്ടിലൂടെയുള്ള ഉള്ള ഒരു യാത്രയാണ് അത്. "ഞാൻ വീണ്ടും മാൾ റോഡിലേക്ക് വന്നു. കോഫി ഹൗസ് അടച്ചു. ചൈന ലഞ്ച് ഹോമും. മുന്നിലെ തെരുവ് സന്ത് നഗറിലേക്ക് നയിച്ചു – എന്‍റെ വീട് അവിടെയാണ്. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, തെരുവ് വല്ലാത്ത അപരിചിതത്വം എന്നിൽ ഉണ്ടാക്കി. എന്നാൽ ഞാൻ എന്‍റെ ഹൃദയത്തെ പാകപ്പെടുത്തി  വീടിന്‍റെ ദിശയിലേക്ക് നടന്നു. പ്രദേശം മുഴുവൻ ശൂന്യമായിരുന്നു. എല്ലാ വീടുകളും വലിയ പൂട്ടുകളാൽ ബന്ധിച്ചിരിക്കുന്നു എന്ന്  അറിഞ്ഞിട്ടും ഞാൻ പല വാതിലുകളിലും മുട്ടി. വിശന്ന കാക്കകളുടെയും പശുക്കളുടെയും പക്ഷികളുടെയും കരച്ചിൽ അല്ലാതെ, മറ്റൊന്നും ഞാൻ കണ്ടില്ല. ” വേദന ഇറ്റിയിറങ്ങുന്ന വരികളാണ് ടൗന്‍സ്‍വിയുടെ പുസ്‍തകത്തിലേത്. അതില്‍നിന്നുതന്നെ ആ എഴുത്തുകാരന്‍റെയും പുസ്‍തകത്തിലേയും വേദന എത്ര സ്‍പഷ്‍ടമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട് : സ്ക്രോള്‍

Follow Us:
Download App:
  • android
  • ios