Asianet News MalayalamAsianet News Malayalam

ലോകത്തെവിടെയും ഇങ്ങനെയൊരു സലൂണും മുടിവെട്ടുകാരനെയും കണ്ടുകാണില്ല! സുബ്രമണ്യം വേറെ ലെവലാണ്!

സാധാരണ സലൂൺ പോലെ ചെറിയ ഒരുസ്ഥലമല്ല ഇത്. ഏകദേശം അമ്പതിലധികം പേരെ ഉൾക്കൊള്ളുന്ന ഒരു വലിയ വായനശാലയുണ്ട് ഇതിനകത്ത്. ബസവണ്ണയുടെ വചനങ്ങൾ, ബുദ്ധനെയും അംബേദ്‍കറിനെയും കുറിച്ചുള്ള പുസ്‌തകങ്ങൾ, പി. ലങ്കേഷിന്‍റെ പുസ്‌തകങ്ങൾ തുടങ്ങി നിരവധി പുസ്‍തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.

library in a salon Subramanya's supreme salon
Author
Tumakuru, First Published Dec 22, 2019, 1:41 PM IST

കർണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ സുപ്രീം സലൂണിൽ പോയാൽ രണ്ടുണ്ട് കാര്യം, മുടിയും വെട്ടാം, ഒരുപാട് നല്ല പുസ്‍തകങ്ങളും വായിക്കാം. വെറുതെ പറയുകയല്ല. പുസ്‍തകത്തെ സ്നേഹിക്കുന്ന ഏവർക്കും അവിടം ഒരു പ്രിയപ്പെട്ട ഇടമാണ്. പല മഹത്തായ കൃതികളും ആ സലൂണിന്‍റെ ചുവരിൽ ഇടം പിടിച്ചിട്ടുണ്ട്. മുടിവെട്ടുക എന്ന വിരസമായ ഒരു കാര്യത്തെ രസകരമായ ഒരു വിനോദമാക്കി മാറ്റുകയാണ് സുപ്രീം സലൂൺ.  

കന്നഡ ഭാഷ പ്രചരിപ്പിക്കുക എന്നതുകൂടി സുപ്രീം സലൂണിന്‍റെ ഉടമയായ സുബ്രമണ്യത്തിന്‍റെ വിനോദമാണ്. സുബ്രമണ്യം ഈ സ്ഥലം എഴുത്തും വായനയും ഇഷ്‍ടപ്പെടുന്നവര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നിരവധി പുസ്‍തകങ്ങളാണ് ഇവിടെ പ്രകാശനം ചെയ്‍തിട്ടുള്ളത്. നിരവധി കവികളുടെ കവിതാ പാരായണങ്ങൾക്കും ഇതൊരു വേദിയായിട്ടുണ്ട്. ഇതിനുപുറമെ പുസ്‍തകപരിചയം, കന്നഡയിലെ പ്രശസ്‍തരായ വ്യക്തികളുടെ ജന്മവാർഷികാഘോഷങ്ങൾ എന്നിവയ്ക്കും സാക്ഷിയാണ് സുപ്രീം സലൂൺ.

സാധാരണ സലൂൺ പോലെ ചെറിയ ഒരുസ്ഥലമല്ല ഇത്. ഏകദേശം അമ്പതിലധികം പേരെ ഉൾക്കൊള്ളുന്ന ഒരു വലിയ വായനശാലയുണ്ട് ഇതിനകത്ത്. ബസവണ്ണയുടെ വചനങ്ങൾ, ബുദ്ധനെയും അംബേദ്‍കറിനെയും കുറിച്ചുള്ള പുസ്‌തകങ്ങൾ, പി. ലങ്കേഷിന്‍റെ പുസ്‌തകങ്ങൾ തുടങ്ങി നിരവധി പുസ്‍തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ വരുന്നവരെ പുസ്‍തകങ്ങൾ തെരഞ്ഞെടുക്കുന്നതിന് സഹായിക്കാനായി രണ്ട് ജീവനക്കാരും ഉണ്ട്. 

സുബ്രമണ്യത്തിന്‍റെ ഈ സംരംഭത്തെ കുറിച്ച് വിദ്യഭ്യാസ വകുപ്പിന്‍റെ മുൻ ജോ. ഡയറക്ടറായ കെ ദൊരൈരാജിന് പലതും പറയാനുണ്ട്. "ഞാൻ അവിടെ സ്ഥിരമായി മുടിവെട്ടാൻ പോകാറുണ്ട്.  ഒരു മരത്തിന്‍റെ താഴെയായിരുന്നു അദ്ദേഹത്തിന്‍റെ കട. കച്ചവടം മെച്ചപ്പെടുത്താനായി കുറച്ചുകൂടി നല്ല ഒരു സ്ഥലത്തേക്ക് മാറാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു ചെറിയ വായ്‌പ്പയെടുത്തും, ബാക്കി കൂട്ടുകാർ സഹായിച്ചും അദ്ദേഹം ഒരു കട തുറന്നു. അതിൽ വെക്കുന്നതിനായി കുറച്ചു പുസ്‍തകങ്ങൾ ഞാൻ കൊടുത്തു. ബാക്കി സുബ്രമണ്യം വാങ്ങിച്ചു. അങ്ങനെ ഇന്ന് കാണുന്ന വായനശാല ഉണ്ടായി" അദ്ദേഹം പറഞ്ഞു.

തന്‍റെ കടയെ ഒരു സാഹിത്യ ഇടമാക്കി മാറ്റാൻ പ്രചോദനമായത് അക്കാദമിക് വിദഗ്ദ്ധരായ ജി എം ശ്രീനിവാസയ്യരും, എൻ. നാഗപ്പയും, ദൊരൈരാജുമാണ് എന്ന് സുബ്രമണ്യം പറയുന്നു. എല്ലാ ചൊവ്വാഴ്‍ചകളിയും സലൂൺ സാഹിത്യപ്രേമികളുടെ കൂടുതല്‍ പ്രിയപ്പെട്ട ഇടമായി മാറുന്നു. റിട്ടയേർഡ് അധ്യാപകൻ ശ്രീനിവാസ മൂർത്തി, കടയിലെ ഒരു പതിവ് സന്ദർശകനാണ്. സലൂണിൽ കുറേനേരം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

സാഹിത്യത്തോടുള്ള സ്നേഹം മാത്രമല്ല സാമൂഹ്യകാര്യങ്ങളിലും സുബ്രമണ്യം ഇടപെടാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം പ്രവർത്തിക്കുന്നു.  “ദലിതരുടെയും സ്ത്രീകളുടെയും താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി സുബ്രമണ്യം പ്രവർത്തിക്കുന്നു. അങ്ങനെയുള്ള അവബോധം ഉണ്ടാക്കാൻ അദ്ദേഹം തന്‍റെ സലൂൺ ഉപയോഗിക്കുന്നു" ദൊരൈരാജ പറഞ്ഞു.

പുസ്‍തകം തന്നെ ആയുധമായി മാറുന്ന കാലത്ത് സുബ്രമണ്യത്തിന്‍റെ സലൂണ്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പറയാതെ വയ്യ. 


 

Follow Us:
Download App:
  • android
  • ios