കസ്റ്റഡിയിലുള്ള പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം; എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ശിക്ഷാ നടപടി
ക്രിമിനൽ കേസ് പ്രതി സതീശന് പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റു. മൂന്നാർ സ്റ്റേഷൻ എസ് ഐ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു.
അടിമാലി: മൂന്നാറില്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം. ക്രിമിനൽ കേസ് പ്രതി സതീശന് പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റു. സംഭവത്തിൽ മൂന്നാർ സ്റ്റേഷൻ എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സതീശനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും തന്നെ പൊലീസ് മർദ്ദിച്ചുവെന്നും പറയുന്നത്. മർദ്ദനമേറ്റ പ്രതി സതീശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നാർ എസ് ഐ ശ്യംകുമാർ, എ എസ് ഐ രാജേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തോമസ് എന്നിവരെയാണ് ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
വിനോദ സഞ്ചാരികളെ ആക്രമിച്ച പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. പാലക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സതീശന്റെ ഇപ്പോഴത്തെ നില തൃപ്തികരമാണെങ്കിലും നട്ടെലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.