Asianet News MalayalamAsianet News Malayalam

അമിത കൂലി, മോശം പെരുമാറ്റം; യുവതിക്ക് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം തിരികെ നല്‍കി മോട്ടോർ വാഹന വകുപ്പ്

ഇക്കഴിഞ്ഞ ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാണിച്ച ശേഷം പുത്തൻപാലം വരെ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 

Arya Sudhakaran facebook post against auto driver goes viral
Author
Thiruvananthapuram, First Published Feb 25, 2020, 12:36 AM IST

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. അധികം വാങ്ങിയ തുക ഓട്ടോ ഡ്രൈവറില്‍ നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങി പരാതി നല്‍കിയ യുവതിക്ക് നൽകി.  ഇക്കഴിഞ്ഞ ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാണിച്ച ശേഷം പുത്തൻപാലം വരെ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 

സാധാരണ 30 മുതൽ 35 രൂപ വരെയാണ് ഇവിടം വരെ ഓട്ടോറിക്ഷ നിരക്കായി ഈടാക്കുന്നത്. KL-01 -CJ -9739 എന്ന ഓട്ടോറിക്ഷയിൽ കയറിയ ഇരുവരും മീറ്റർ ഇടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല. തിരികെ വരുന്നതിനുള്ള റിട്ടേൺ ചാർജ് കൂടി നൽകണമെന്ന് ഇയാൾ അവശ്യപെട്ടു. രാത്രി ആയതിനാലും രണ്ടു സ്ത്രീകൾ മാത്രമായതിനാലും ഇവർ കൂലി നൽകാമെന്ന് സമ്മതിച്ചു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ ഇയാൾ 100 രൂപ കൂലിയായി ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ രാത്രി ഇങ്ങനെ ആണ് വേണമെങ്കിൽ പത്തു രൂപ തിരികെ നൽകാം എന്ന മറുപടിയും നൽകിയതായി ആര്യ പറയുന്നു.

അമ്മയ്ക്ക് കൂടുതൽ സമയം നിൽക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് കാരണം പണം നൽകേണ്ടി വന്നതായി ആര്യ പറയുന്നു. അയാൾ മാന്യമായി സംസാരിച്ചിരുന്നുവെങ്കിൽ സന്തോഷത്തോടെ കാശ് കൊടുത്തിട്ടു  പോകുമായിരുന്നു, പക്ഷെ ചോദിച്ചപ്പോൾ ദാനം തരുന്ന പോലെയുള്ളതായിരുന്നു ടിയാന്റെ മറുപടി.ആരുടെയും ദാനമല്ല മറിച്ചവകാശപ്പെട്ടതാണ്‌ ഞാൻ ആവശ്യപ്പെട്ടത്. തട്ടിപ്പറിക്കുന്നതും അറിഞ്ഞു കൊടുക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് എഎന്‍റെ വിശ്വാസം.100 രൂപ ഉണ്ടെങ്കിൽ അതിൽ 90 രൂപയ്ക്കും കൃത്യമായി കണക്കുകൂട്ടൽ ഉണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാർ ജീവിക്കുന്ന ഈ സ്ഥലത്തു, ഇങ്ങനെയും കുറച്ചാളുകൾ യാതൊരു ദയ ദാക്ഷിണ്യം ഇല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നുയെന്ന് ആര്യ പറയുന്നു. 

സംഭവം  വീട്ടിൽ അറിയിച്ചപ്പോൾ പരാതിയുമായി മുന്നോട്ടു പോകാൻ വീട്ടുകാർ ധൈര്യം നൽകി. അങ്ങനെ അന്ന് തന്നെ ആര്യ മോട്ടോർ വാഹന വകുപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പരാതി ബോധിപ്പിച്ചു. പത്തു മിനിറ്റിനുള്ളിൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് ആര്യയെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു. വിഴിഞ്ഞം ഭാഗത്തു നിന്നും ആ ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടുകയും ആര്യയിൽ നിന്നും അധികം ഈടാക്കിയ തുക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരികെ വാങ്ങി നൽകുകയും ചെയ്തു.

ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഓട്ടോ റിക്ഷ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ! മുതലെടുക്കപെടലുകളല്ല കരുതലാണാവശ്യം

എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നല്ല മനസ്സും നാം കാണാതെ പോകരുത്. എനിക്ക് ഇന്ന് തുണയായി നീതി ലഭ്യമാക്കി തന്ന ആ നല്ല മനസ്സുള്ള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരെ സ്മരിക്കാതെ, അവരോട് നന്ദി രേഖപ്പെടുത്താതെ പോകാൻ കഴിയില്ല.

സംഭവത്തിനാസ്പദമായ സംഭവം ഇന്നലെ രാത്രി (20/ 02/ 2020) അമ്മയ്‌ക്ക്‌ വയ്യാതായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പോയിട്ട് അവിടെ നിന്നും ഞങ്ങൾ കണ്ണമ്മൂല (പുത്തൻപാലത്തിനടുത്ത്‌) വരെ KL-01 -CJ -9739 എന്ന നമ്പർ ഓട്ടോയിൽ കയറിയപ്പോഴാണ്. ഇവിടെ നിന്നും വീട്ടിലേയ്ക്കു സാധാരണ 30-35 രൂപ വരെയാണ് നിരക്ക്. അമ്മയുടെ ദേഹാസ്വാസ്ഥ്യത്തിന്റെ തിരക്കിൽ കയറിയപാട് മീറ്റർ ഇട്ട് ഓടാൻ നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിൽ കയറി അൽപം മുന്നിലേയ്ക്ക് (മിറാൻഡ ജംഗ്ഷനിലേയ്ക്ക് ഉള്ള ഇറക്കം റോഡ്) വന്ന ശേഷം ഡ്രൈവറോട് മീറ്റർ ഇടാൻ ആവശ്യപ്പെട്ടു. എന്നാൽ  ഞങ്ങളോട് റിട്ടേൺ ചാർജ് കൂടെ കൊടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു ഇയാൾ.

രാത്രി ആയതു കൊണ്ടും രണ്ടു സ്ത്രീകൾ മാത്രമായതുകൊണ്ടും അയാൾ പറഞ്ഞതുപോലെ കൊടുക്കാം എന്ന് തന്നെ കരുതി. പക്ഷെ പറഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ടിയാന്റെ മട്ടും ഭാവവും മാറി. ഞങ്ങളിൽ നിന്നും 100 രൂപ വാങ്ങുകയും ബാക്കി ഒന്നും തന്നെ തരാൻ കൂട്ടാക്കിയതുമില്ല.  ചോദിച്ചപ്പോൾ ധാർഷ്ട്ട്യത്തോടെയുള്ള മറുപടി - "രാത്രി ഇങ്ങനെ തന്നെ ആണ്, വേണമെങ്കിൽ 10 രൂപ തരാം.." അമ്മയ്‌ക്ക് കൂടുതൽ സമയം നിൽക്കാനുള്ള വയ്യായ്ക കാരണം അധികം സംസാരിക്കാൻ കഴിഞ്ഞില്ല.

അയാൾ മാന്യമായി സംസാരിച്ചിരുന്നുവെങ്കിൽ സന്തോഷത്തോടെ കാശ് കൊടുത്തിട്ടു  പോകുമായിരുന്നു, പക്ഷെ ചോദിച്ചപ്പോൾ ദാനം തരുന്ന പോലെയുള്ളതായിരുന്നു ടിയാന്റെ മറുപടി.ആരുടെയും ദാനമല്ല മറിച്ചവകാശപ്പെട്ടതാണ്‌ ഞാൻ ആവശ്യപ്പെട്ടത്.

തട്ടിപ്പറിക്കുന്നതും അറിഞ്ഞു കൊടുക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് എൻ്റെ വിശ്വാസം.100 രൂപ ഉണ്ടെങ്കിൽ അതിൽ 90 രൂപയ്ക്കും കൃത്യമായി കണക്കുകൂട്ടൽ ഉണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാർ ജീവിക്കുന്ന ഈ സ്ഥലത്തു, ഇങ്ങനെയും കുറച്ചാളുകൾ യാതൊരു ദയ ദാക്ഷിണ്യം ഇല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു. (കൂട്ടത്തിൽ ചിലർ മാത്രമേ ഇങ്ങനെ ഉളളൂ എന്നും കൂട്ടിച്ചേർക്കട്ടെ.)

ഈ വിഷമം വീട്ടിൽ അറിയിച്ചപ്പോൾ പരാതിയുമായി മുന്നോട്ടു പോകാൻ ധൈര്യം തന്നു. അങ്ങനെ ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പരാതി ബോധിപ്പിച്ചു. പത്തു നിമിഷത്തിൽ കൂടുതൽ എടുത്തില്ല ഉടനെ തന്നെ വകുപ്പിൽ നിന്നും വിളി വന്നു. വേണ്ടുന്ന നടപടി ഉടനെ എടുക്കാമെന്ന് ഹരീഷ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ സർ ഉറപ്പു തന്നു. വളരെ സൗഹാർദ്ദമായ ഇടപെടലായിരുന്നു ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്. തുടർന്ന് വിഴിഞ്ഞം ഭാഗത്തു നിന്നും ആ ഓട്ടോ ഡ്രൈവറെ പിടികൂടുകയും എന്നിൽ നിന്നും അധികം ഈടാക്കിയ തുക തിരികെ വാങ്ങി തരികയും ചെയ്തു.

മോട്ടോർ വാഹന വകുപ്പിന്റെ ദ്രുത ഗതിയിലുള്ള നടപടി ഏറെ പ്രശംസനീയമാണ്. ഈ ഉദ്യോഗസ്ഥർ സാധാരണക്കാരിയായ എനിക്ക് നൽകിയ തുണയും കരുതലും ഏറെ ഊർജ്ജവും പ്രതീക്ഷയും തരുന്നു. കൂട്ടത്തിൽ സമയാസമയം വിവരം ആരാഞ്ഞ നജീബ് സാറിനും ബിജു സാറിനും നന്ദി രേഖപ്പെടുത്തുന്നു.

NB: ആരെയും വ്യക്തി ഹത്യ നടത്താൻ ഉദ്ദേശമില്ല. ആയതിനാൽ ഇദ്ദേഹത്തിന്റെ മുഖം ബ്ലർ ചെയുന്നു.

Follow Us:
Download App:
  • android
  • ios