ചെട്ടികുളങ്ങര ഭരണിക്ക് ഇനി രണ്ടുനാൾ കൂടി: ഓണാട്ടുകരയുടെ കാർഷിക വിഭവങ്ങളുമായി ഭരണിചന്തകൾ തുടങ്ങി
നടീൽ വസ്തുക്കളായ കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി, തുടങ്ങിയ കിഴങ്ങു വർഗങ്ങളുടെ വലിയ ശേഖരമാണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം വിവിധയിനം തൂമ്പ, പിക്കാസ്, മൺവെട്ടി തുടങ്ങിയ കാർഷിക ഉപകരണങ്ങളും ഇവ ഉറപ്പിക്കുന്നതിനുള്ള നല്ലയിനം കൈകളും ഇവിടെ ലഭിക്കും.
മാവേലിക്കര: ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് ഇനി രണ്ടുനാൾ മാത്രം. ചെട്ടികുളങ്ങരയില്‍ കുംഭഭരണിയോട് അനുബന്ധിച്ചുള്ള ഭരണി ചന്തകള്‍ക്ക് തുടക്കമായി. ഓണാട്ടുകരയുടെ തനത് കാർഷിക വിഭവങ്ങൾ വിറ്റഴിക്കുന്ന വിപണന മേളയാണ് ഭരണിചന്ത. നിത്യോപയോഗ വസ്തുക്കൾ മുതൽ വരും വർഷത്തിൽ വിതക്കുവാനുള്ള വിത്തുകൾ വരെ ഭരണിചന്തയിലുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പ് ഭരണി ചന്ത ഓണാട്ടുകരയുടെ വലിയ വിപണനമേഖലയായിരുന്നു. തലചുമടായും കാളവണ്ടികളിലുമായിരുന്നു അന്ന് വിൽപ്പന വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. അന്ന് പ്രധാന വിൽപ്പന കേന്ദ്രമായിരുന്ന ഇവിടെ കൃഷിക്കാരുടെയും സംരംഭകരുടെയും ഉപഭോക്താക്കളുടേയും ഒരു പൂരം തന്നെയായിരുന്നു കാർഷികോത്പാദനം ഓണാട്ടുകരയിൽ ഗണ്യമായി കുറഞ്ഞതോടെ ചന്തയുടെ പ്രശസ്തിക്കും മങ്ങലേറ്റു.
വീട്ടുസാമഗ്രികൾ കാർഷികോപകരണങ്ങൾ എന്നിവ ഇന്നും വളരെ സുലഭമായി ഭരണിചന്തയിൽ ലഭിക്കും. കൃഷിയിടങ്ങളെ സമ്പുഷ്ടമാക്കാൻ നടീൽ വസ്തുക്കളായ കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി, തുടങ്ങിയ കിഴങ്ങു വർഗങ്ങളുടെ വലിയ ശേഖരമാണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം വിവിധയിനം തൂമ്പ, പിക്കാസ്, മൺവെട്ടി തുടങ്ങിയ കാർഷിക ഉപകരണങ്ങളും ഇവ ഉറപ്പിക്കുന്നതിനുള്ള നല്ലയിനം കൈകളും ഇവിടെ ലഭിക്കും. കറികത്തികൾ, ഗൃഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വീട്ടമ്മമാരെ ആകർഷിക്കുന്നു.