പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ നടപടി: പരിശോധന തുടരുന്നു
ജില്ലയിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പല പൊട്രോൾ പമ്പുകളിലും ടോയ്ലറ്റ് അടച്ചിട്ട നിലയിലും വൃത്തിഹീനമായ നിലയിലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മലപ്പുറം: പെട്രോൾ പമ്പുകളിലെ ശുചിമുറി സംവിധാനം പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാകലക്ടറുടെ നിർദേശത്തെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പല പൊട്രോൾ പമ്പുകളിലും ടോയ്ലറ്റ് അടച്ചിട്ട നിലയിലും വൃത്തിഹീനമായ നിലയിലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനയിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും പെട്രോൾ പമ്പ് ലൈസൻസികൾക്ക് കർശന നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ് ലൈൻസ് പ്രകാരം ഔട്ട്ലൈറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അതത് ഓയിൽ കമ്പനികൾക്ക് ജില്ലാകലക്ടർ മുഖേന ശുപാർശ നൽകും.
എല്ലാ പെട്രോൾ പമ്പുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിലും പെട്രോൾ പമ്പുകളിൽ പരിശോധന തുടരും. പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകളിലെ ശുചിത്വക്കുറവ്, വെള്ളം, വെളിച്ചം എന്നിവ ഇല്ലാതിരിക്കൽ, പൂട്ടിയിട്ട ടോയ്ലറ്റുകൾ, അടച്ചുറപ്പില്ലാത്ത വാതിലുകൾ, ഫ്ളഷ് സൗകര്യം പ്രവർത്തനരഹിതമായിരിക്കുക, ടോയ്ലറ്റ് സൗകര്യം സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ പരാതികൾ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും നേരിട്ടും ഇ-മെയിൽ വഴിയും പൊതുജനങ്ങൾക്ക് നൽകാം.