പൂഴ്ത്തിവയ്‍പ്പ് പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം
കരിഞ്ചന്തയും പൂഴ്ത്തവയ്പ്പുമുണ്ടെന്ന പരാതിയെ തുടർന്ന് പരിശോധന കർശനമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി പരിശോധനയ്ക്കെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ സൂപ്പർമാർക്കറ്റ് മാർക്കറ്റ് ഉടമയും ജീവനക്കാരും മർദ്ദിച്ചതായി പരാതി. പൂഴ്ത്തിവയ്പ്പ് പരിശോധിക്കാനെത്തിയപ്പോഴായിരുന്നു കയ്യേറ്റം. മേലംകുളത്ത് പ്രവർത്തിക്കുന്ന ബൈ ആൻഡ് സെയ്ൽ സൂപ്പർ മാർക്കറ്റ് ഉടമയും ജീവനക്കാരുമാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. ടിഎസ്ഒ ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില, സിമി, ഷിബു, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വ്യാപകമായി കരിഞ്ചന്തയും പൂഴ്ത്തവയ്പ്പുമുണ്ടെന്ന പരാതിയെ തുടർന്ന് പരിശോധന കർശനമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി പരിശോധനയ്ക്കെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഡ്രൈവർ ജയകൃഷ്ണനെയും റേഷനിംഗ് ഇൻസ്പെക്ടർ സുഫിലയേയും മെഡിക്കൽ കോളേജിലേക്കയച്ചു. സംഭവമറിഞ്ഞ് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കടയുടമ ജോൺസൺ യോഹന്നാൻ, അനന്തരവന്മാരായ നിതിൻ കെ സാമുവൽ, നിഖിൽ കെ സാമുവൽ, എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലുള്ളത്.