Elephant : ഹൽവയും മധുരപലഹാരങ്ങളും നൽകി, ചിതറയിൽ ഇടഞ്ഞ ആനയെ ഒടുവിൽ തളച്ചു
ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹൽവ ഉൾപ്പെടെ മധുര പലഹാരങ്ങൾ നൽകി. ഇതോടെ ശാന്തനായ ആനയെ തളയ്ക്കുകയായരുന്നു.
കൊല്ലം: കൊല്ലം (Kollam)ചിതറയിൽ ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ആനയെ (elephant) തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലിൽ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാർത്തികേയൻ എന്ന ആനയാണ് വിരണ്ടോടിയത്. റോഡിലൂടെ ഓടിയ ആന സമീപത്തെ പറമ്പിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹൽവ ഉൾപ്പെടെ മധുര പലഹാരങ്ങൾ നൽകി. ഇതോടെ ശാന്തനായ ആനയെ തളയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കൊല്ലത്ത് ആന ഇടയുന്നത്. കഴിഞ്ഞ ദിവസം എംസി റോഡിൽ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയിരുന്നു.
വിരണ്ടോടിയ പിടിയാന കിണറ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷപ്പെടുത്തി
കോട്ടയത്തും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ ഇടഞ്ഞോടിയ പിടിയാനയുടെ രണ്ട് കാലുകൾ കിണറ്റിൽ കുരുങ്ങി അപകടമുണ്ടായി. തുമ്പിക്കൈക്കും നാവിനും മുറിവേറ്റു. പാലാ സ്വദേശിയുടെ കല്യാണി എന്ന പിടിയാനയാണ് അപകടത്തിൽപ്പെട്ടത്. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടി പിടിക്കാൻ എത്തിയപ്പോൾ വാഹനത്തിന്റെ ശബ്ദം കേട്ട് ഇടയുകയായിരുന്നു.