തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമിന് തീപിടിച്ചു; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു
അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയിൽ ബാറ്റാ ഷോറൂമിന് തീപിടിച്ചു. ഷോറൂമിന്‍റെ രണ്ടാംനില പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ലെതര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങളായതിനാൽ വീണ്ടും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫയര്‍ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിൻ്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതൽ പരിശോധനകള്‍ക്കുശേഷം മാത്രമേ കാരണം പറയാൻ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
തീ നിയന്ത്രണ വിധേയമാക്കാൻ ഇതുവരെ 22000 ലിറ്റര്‍ വെള്ളം ഉപയോഗിച്ചുവെന്നും ചെങ്കൽചൂള ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ അറിയിച്ചു. തിരുവനനന്തപുരം, ചെങ്കൽചൂള എന്നീ യൂണിറ്റുകളിൽ മൂന്ന് ഫയര്‍ എൻജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ല.