Asianet News MalayalamAsianet News Malayalam

വാഴ്ത്തണം ഈ സൗദി പൗരനെ!

deshantharam Abdul kalam mattummal
Author
Thiruvananthapuram, First Published Dec 19, 2017, 7:49 PM IST

മോചനത്തിന് വഴിയില്ലാതെ രണ്ടുമൂന്ന് വര്‍ഷത്തോളം സൗദി ജയിലില്‍ കഴിഞ്ഞ ഒരു മലയാളി ഇന്ന് മോചിതനാണ്. പലരെയും സഹായിച്ചതിന്റെ പേരില്‍ വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടും അതൊന്നും ഗൗനിക്കാതെ മുഫറ ഹസ്സന്‍ ഹതാനി എന്ന സൗദി പൗരന്‍ നല്‍കിയ അസാധാരണമായ സഹായമാണ് ആ മോചനത്തിന് വഴിയൊരുക്കിയത്. കാരുണ്യത്തിന്റെ അസാധാരണമായ ആ മാതൃകയെ നാമറിയണം. 

deshantharam Abdul kalam mattummal

പ്രവാസത്തിലേക്കുള്ള യാത്രയും ഒരു തീര്‍ത്ഥയാത്രയാണ്. പെറ്റുമ്മയുടെ ചൂരും ചൂടും പെറ്റുവീണ മണ്ണിന്റെ മണവും നനവും നൈര്‍മല്യവും ത്യജിച്ചും, ശരീരത്തോടൊപ്പം കടല്‍ കടക്കാന്‍ കൂട്ടാക്കാതെ വിതുമ്പുന്ന മനസ്സിനെ ഓര്‍മ്മക്കണ്ണീര്‍ കൊണ്ട് സാന്ത്വനിപ്പിച്ച് ആഴി താണ്ടി മണല്‍പ്പരപ്പില്‍ തപസ്സ് തുടങ്ങാനുള്ള തീര്‍ത്ഥയാത്ര. കുടുംബത്തിന് ഇത്തിരി കൂടി മെച്ചപ്പെട്ട ജീവിതം നല്‍കുക എന്നതാണ് ആരാധനാകര്‍മ്മം. ചിലയിഷ്ടങ്ങളും ശീലങ്ങളും പലയാവശ്യങ്ങളും വേണ്ടെന്ന് വെച്ചും സ്വരുക്കൂട്ടുന്നതാണ് ആ തീര്‍ത്ഥയാത്രയിലെ പ്രാര്‍ത്ഥനകള്‍. പക്ഷെ പരാശക്തി തീരുമാനിച്ചുറപ്പിച്ചത് മറ്റൊന്നാണെന്ന യാഥാര്‍ഥ്യത്തിനുമുന്‍പില്‍ പലപ്പോഴും എരിഞ്ഞുതീരുന്ന കരിന്തിരികളാകും ചിലപ്രവാസജീവിതങ്ങള്‍.

എന്നാല്‍ അണയാനൊരുങ്ങുന്ന തിരിനാളങ്ങള്‍ക്ക് പൂര്‍ണ്ണശോഭ വീണ്ടെടുക്കാന്‍ ഇന്ധനം പകരുന്ന കുറേ വിളക്കുമാടങ്ങള്‍ മിഴിതുറന്നിരിപ്പുണ്ട് ഈ മരുഭൂവില്‍. കണ്ണുനീരിനെക്കാള്‍ നൈര്‍മല്യമുള്ള ആര്‍ദ്രതയുടെ മഞ്ഞുകണങ്ങള്‍ നിര്‍ത്താതെ പൊഴിക്കുന്ന നന്മമഴമേഘങ്ങള്‍. ആശയറ്റ നിറവെയില്‍ കൊട്ടിത്തൂവുന്ന ഹൃദയങ്ങളിലേക്ക് ദൈവീകകാരുണ്യത്തിന്റെ തണല്‍ വിരിക്കുന്ന വന്മരങ്ങള്‍.

2003ല്‍ ഫെബ്രുവരി 20ന് നൗഷാദ് കടല്‍കടന്നത് കോടീശ്വരസ്വപ്നം പേറിയൊന്നുമല്ല, ഏതൊരു ശരാശരി പ്രവാസിയെയും പോലെ സ്വന്തമായൊരു കൂരയും കുടുംബത്തിന് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതവുമെന്ന കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാനാണ്. സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്തിരുന്ന ഉപ്പ ബത്ഹയിലെ ട്രാവല്‍ ഏജന്‍സി വഴി ഏഴായിരത്തോളം റിയാല്‍ നല്‍കി സംഘടിപ്പിച്ച ഫ്രീ വിസയിലാണ് റിയാദിലേക്ക് വിമാനമേറിയത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് രണ്ട് വര്‍ഷത്തേക്കുള്ള ഇഖാമ ഏജന്റ് നല്‍കുന്നത്. ഇന്നത്തെപ്പോലെ കാര്‍ഡല്ല ബുക് ആണ്. പക്ഷെ ഒരു വര്‍ഷത്തോളമാകുന്ന സമയത്ത് സ്‌പോണ്‍സര്‍ഷിപ്പ് മാറേണ്ടി വന്നപ്പോഴാണ് ബുക്കില്‍ മാത്രമേ രണ്ട് വര്‍ഷകാലാവധിയുള്ളൂ, സര്‍ക്കാര്‍ രേഖകളില്‍ ഒരു വര്‍ഷത്തേക്കുള്ളത് മാത്രമാണെന്നും ചതിക്കപ്പെട്ടെന്നും തിരിച്ചറിയുന്നത്. അങ്ങനെയെത്രയെത്ര പാവങ്ങളുടെ നീരൂറ്റിയിട്ടുണ്ടാകും ഏജന്റുമാരുടെ കൂട്ടത്തിലെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത അധമജന്മങ്ങള്‍.

സന്തതസഹചാരിയായി ടൊയോട്ട ഹൈലക്‌സ്
പ്രവാസത്തിന്റെ തുടക്കം മുതലേ ഡ്രൈവര്‍ ജോലിയാണ് നൗഷാദ് ചെയ്തിരുന്നത്. വീട്ടിലേക്കും ഓഫിസുകളിലേക്കുമുള്ള ഫര്‍ണീച്ചര്‍ ഉണ്ടാക്കികൊടുക്കുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ജോലി തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷത്തോളമാകുന്നു. ഓര്‍ഡര്‍ എടുത്ത് മാര്‍ക്കറ്റില്‍ പോയി ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങി ഗോഡൗണില്‍ എത്തിക്കും, നിര്‍മ്മാണം കഴിഞ്ഞാല്‍ അതാത് സ്ഥലത്ത് എത്തിച്ചുകൊടുക്കും, പണം വാങ്ങും. പലപ്പോഴും സഹപ്രവര്‍ത്തകരുടെ ശമ്പളവും മറ്റുകാര്യങ്ങളും വരെ നൗഷാദ് തന്നെ കൈകാര്യം ചെയ്തു. ചുരുക്കത്തില്‍ സ്ഥാപനത്തിന്റെ സര്‍തും കൈകാര്യം ചെയ്യുന്ന സൂപ്പര്‍ വൈസറുടെ റോളിലായിരുന്നു നൗഷാദ്. സന്തതസഹചാരിയായി ടൊയോട്ടയുടെ ഹൈലക്‌സ് വാഹനവും. ബുറൈദയിലും ഖസീമിലും ഉനൈസയിലും ഖര്‍ജിലും മജ്മഅയിലും അടക്കം പലഭാഗങ്ങളിലുമായി ജോലിസംബന്ധമായ യാത്രകള്‍. അതിനിടയില്‍ 2009ലെ ഒരവധിക്കാലത്ത് ജനുവരി 26ന് വിവാഹം കഴിഞ്ഞു. അധികം വൈകാതെ ദാമ്പത്യത്തിന് പൂര്‍ണ്ണത നല്‍കി മോളുമെത്തി. അകലങ്ങളിലാണെങ്കിലും ഒരു ഫോണിന്റെ രണ്ടറ്റത്തോളമുള്ള അരികത്തിരുന്ന് സ്വപ്നങ്ങളും മോഹങ്ങളും നെയ്തു. പ്രത്യേകിച്ച് സംഭവബഹുലതകളൊന്നുമില്ലാതെ ഇടക്കുള്ള അവധിക്കാലങ്ങളും ആഘോഷങ്ങളുമായി ശരാശരി പ്രവാസം തുടര്‍ന്നു. അതിനിടയില്‍ ഉപ്പയെ പ്രവാസം മതിയാക്കി നാട്ടിലേക്കയച്ചു. അനിയനും റിയാദിലെത്തി. അവസാനമായി അവധി കഴിഞ്ഞെത്തിയിട്ട് വര്‍ഷം നാലാകുന്നു. മൂന്ന് വയസ്സ് കഴിഞ്ഞ ചെറിയ മോളെ കണ്ടിട്ടേയില്ല നൗഷാദ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയാവശ്യാര്‍ത്ഥം ദവാദ്മിയിലേക്ക് പോകുന്നതിന്റെ ഒരാഴ്ച്ച മുന്‍പാണ് വണ്ടിയുടെ ഇന്‍ഷുറന്‍സ് കാലാവധി പുതുക്കാനായി ബത്ഹയിലെ ഇന്‍ഷുറന്‍സ് ഏജന്റ് ഓഫീസിലെത്തുന്നത്. അന്നേ ദിവസം നടക്കാതെ പോയത് കാരണം അതിനാവശ്യമായ രേഖകളും പണവും തൊഴിലുടമയെ ഏല്‍പ്പിക്കുകയും പിറ്റേദിവസം പുതുക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു. രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദവാദ്മിയിലെത്തിയ നൗഷാദ് ഓര്‍ഡര്‍ എടുത്ത ശേഷം ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഉറങ്ങാന്‍ കിടന്നു. അവസാനമായി നാട്ടിലെത്തി മടങ്ങിയിട്ട് വര്‍ഷത്തോടടുക്കുന്നു. കണ്ണടച്ചാല്‍ ഇതുവരെ കാണാത്ത രണ്ടാമത്തെ മോളുടെ മൊഞ്ചുള്ള മുഖമാണ് മനം നിറയെ. മോണ കാട്ടിയുള്ള അവളുടെ ചിരിയുടെ കിളിക്കൊഞ്ചലാണ് കാതുകളില്‍. അടുത്ത അവധിക്ക് പോകുമ്പോള്‍ അവള്‍ക്കായി കരുതേണ്ട കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളെ കുറിച്ചും മനക്കോട്ട കെട്ടവെ എപ്പോഴോ ഉറക്കത്തിലേക്കാണ്ടു.

deshantharam Abdul kalam mattummal

അതിരാവിലെ എഴുന്നേറ്റ് ലബ്ഹ റോഡിലൂടെ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു. അതിരാവിലെയായത് കൊണ്ടും ഉള്‍പ്രദേശമായത് കൊണ്ടും അത്ര വലിയ തിരക്കൊന്നുമില്ലാത്ത റോഡാണ്. പെട്ടെന്ന് ശക്തമായ കുലുക്കവും ശബ്ദവും മാത്രമേ നൗഷാദ് കേട്ടുള്ളൂ. സീറ്റ് ബെല്‍റ്റിന്റെ മുറുക്കത്തിലും സ്റ്റിയറിങ്ങില്‍ നെഞ്ചമര്‍ന്നത് മാത്രം ഓര്‍മ്മയുണ്ട്. ഓര്‍ത്തെടുക്കാന്‍ കഴിയാത്ത എന്തൊക്കെയോ ശബ്ദങ്ങളും ബഹളങ്ങളും മാത്രമേ പിന്നീട് ഓര്‍മ്മയില്‍ ബാക്കിയുള്ളൂ. ഡ്രൈവറുടെ ഭാഗത്തിന് തൊട്ട് പിന്നില്‍ ഏകദേശം വണ്ടിയുടെ നടുഭാഗത്തായി ഒരു ക്രസീഡ കാര്‍ വന്നിടിക്കുകയായിരുന്നു. പൂര്‍ണ്ണമായും നൗഷാദിന്റെ വാഹനം തകര്‍ന്നു. എങ്ങോ പോയൊളിച്ച ബോധമനസ്സ് തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ശഖ്‌റയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്നും ഇടിയുടെ ആഘാതത്തില്‍ ലിവറിനുള്ളില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യാന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണെന്നും മനസ്സിലായപ്പോഴേക്കും ശാസ്ത്രക്രിയക്കുള്ള അനസ്‌തേഷ്യ വീണ്ടും ഓര്‍മ്മയെ കവര്‍ന്നെടുത്തു. 

പിന്നീട് മനസ്സുണരുമ്പോള്‍ റിയാദില്‍ തന്നെയുള്ള അനിയന്‍ ശരീഫ് കൂട്ടെത്തിയിരിക്കുന്നു. അപകടത്തില്‍ ആ കാറിലുണ്ടായിരുന്ന ഡ്രൈവറായ സ്വദേശി പൗരന്‍ മരണപ്പെട്ടെന്നും കൂടെയുണ്ടായിരുന്ന കുട്ടികളില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും ശരീഫ് പറഞ്ഞാണ് നൗഷാദ് അറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മുറിവേറ്റ് ശസ്ത്രക്രിയക്ക് വിധേയമായ ഹൃദയത്തില്‍ നൊമ്പരപ്പാടായി മാറിയ വാര്‍ത്തയും പേറി 16 ദിവസം ആശുപത്രിയില്‍. അല്ലലില്ലാതെ കഴിഞ്ഞിരുന്ന നൗഷാദിന്റെ പ്രവാസജീവിതത്തില്‍ ദുരിതങ്ങള്‍ അവിടെത്തുടങ്ങി.

പതിനാറാം നാളാണ് ഇടിത്തീയായ വാര്‍ത്തയോടൊപ്പം പോലീസെത്തിയത്. നൗഷാദിന്റെ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ല. തൊഴിലുടമയെ ഏല്‍പ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കാനാവശ്യമായ രേഖകളും തുകയും അത് വരെയും ശരിയാക്കിയിട്ടില്ലെന്നത് ഞെട്ടലോടെയാണ് അവന്‍ കേട്ടത്. കരുതിക്കൂട്ടിയാവില്ലെങ്കിലും ബന്ധുകൂടിയായ തൊഴിലുടമ കാണിച്ച അശ്രദ്ധയും അനാസ്ഥയും തുടര്‍ന്നങ്ങോട്ടുള്ള ദിനങ്ങളില്‍ ദുരിതപ്പെരുമഴയായി നൗഷാദിനും കുടുംബത്തിനും മേല്‍ പെയ്ത് തുടങ്ങി. പോലീസ്‌സ്റ്റേഷനില്‍ നിന്നും നേരെ ശഖ്‌റയിലെ ജയിലിലേക്ക്. വേണ്ട രീതിയില്‍ കേസ് നടത്തിപ്പിനോ സഹായത്തിനോ ആരുമില്ലാതെ ദിനങ്ങള്‍ കഴിഞ്ഞുപോയി. കോടതിയില്‍ കേസ് വിധി പറയുന്ന നാളാണ് ശരിക്കും തകര്‍ന്നുപോയത്. മരണപ്പെട്ട ആള്‍ക്കും പരിക്കേറ്റ കുട്ടികള്‍ക്കും അപകടത്തില്‍ പെട്ട വാഹനത്തിനുമടക്കം 589000 റിയാല്‍ നഷ്ടപരിഹാരമായി അടക്കാനായിരുന്നു കോടതിവിധി. ഒരുകോടിയോളം ഇന്ത്യന്‍ രൂപ. ഒന്നുകില്‍ പണമടക്കണം, അല്ലെങ്കില്‍ ഏതെങ്കിലും സ്വദേശിപൗരന്മാര്‍ ജാമ്യം നിന്നാല്‍ പുറത്തിറങ്ങാം. നിസ്സഹായതയോടെ അതിലേറെ പ്രതീക്ഷയോടെ തൊഴിലുടമയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ മറ്റെങ്ങോട്ടോ മുഖം തിരിച്ച തൊഴിലുടമയും സ്‌പോണ്‍സറും വേണ്ട സഹായത്തിനെത്തില്ലെന്ന് ഞെട്ടലോടെ നൗഷാദ് തിരിച്ചറിഞ്ഞു. പ്രതീക്ഷ വറ്റി മരവിച്ച മനസ്സോടെ ശഖ്‌റയിലെ ജയിലഴിക്കുള്ളിലേക്ക്. എന്തെന്നോ ഏതെന്നോ എങ്ങനെയെന്നോ തിട്ടമില്ലാതെ.

ഓരോ വാതിലുകളും കൊട്ടിയടക്കപ്പെട്ടു!
സമാന മേഖലയില്‍ ജോലി ചെയ്യുന്ന അനിയന്‍ സഹായങ്ങള്‍ക്കായി പലവാതിലുകളില്‍ മുട്ടിത്തുടങ്ങി. പണത്തിന്റെ കനവും ഇത്രയും വലിയ തുകക്ക് ജാമ്യം നില്‍ക്കാന്‍ സന്നദ്ധരായ സ്വദേശികളെ കണ്ടെത്താനോ കഴിഞ്ഞില്ല. ഓരോ വാതിലുകളും നിസ്സഹായതയോടെ കൊട്ടിയടക്കപ്പെട്ടു കൊണ്ടിരുന്നപ്പോഴും അനിയന്‍ ഒരവധൂതനെ പ്രതീക്ഷിച്ചിരിക്കണം. ആഴ്ച്ചകളും മാസങ്ങളും കടന്നുപോകവേ നൗഷാദിന്റെ മനസ്സില്‍ പക്ഷെ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് മേല്‍ മഴക്കാറ് മൂടിത്തുടങ്ങി. അതിനിടയിലൊരിക്കല്‍ സ്‌റ്റേഷനിലേക്ക് മടക്കിയയച്ചു നൗഷാദിനെ. ജാമ്യം നില്‍ക്കാന്‍ സ്‌പോണ്‍സറോ മറ്റോ വന്നാല്‍ പുറത്തിറങ്ങാമെന്ന് പറഞ്ഞ പോലീസ് മേധാവിയോട് നൗഷാദ് മറുപടി പറഞ്ഞത് തിരിച്ചു ജയിലേക്ക് തന്നെ അയക്കാനാണ്. പോലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജയിലിനേക്കാള്‍ ശഖ്‌റയിലെ ജയില്‍ തന്നെയാവണം നൗഷാദിനെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. ആരെങ്കിലും തന്നെ സഹായിക്കാന്‍ വരില്ലെന്ന പ്രതീക്ഷയസ്തമിച്ച മനസ്സിന്റെ ഊഷരതയില്‍ നിന്നും പുറത്തേക്കെറിഞ്ഞ നിസ്സഹായത കേട്ട് പോലീസുകാരനും ഈറനണിഞ്ഞിരിക്കണം. പ്രതീക്ഷകള്‍ തരിമ്പോളമില്ലാത്ത മനസ്സുമായി വീണ്ടും ജയിലിലേക്ക് തന്നെ.

ഇടക്ക് സഹോദരന്‍ ജയിലില്‍ ചെന്നുകാണും. രണ്ടുമൂന്ന് ഇരുമ്പുവലകള്‍ക്കിരുപുറം നിന്ന് മങ്ങിയ നിഴല്‍രൂപം കണ്ട് പരസ്പരം സംസാരിക്കും. മോചനത്തിന് വഴിയൊന്നുമില്ലാത്തിടത്തോളം പരസ്പരം കാണാതെ സംസാരിക്കുന്നത് തന്നെയാകും ഉചിതമെന്ന് രണ്ടുപേര്‍ക്കും തോന്നിയിരിക്കണം. അഴിക്കുള്ളിയായിട്ട് വര്‍ഷം രണ്ടില്‍ നിന്നും മൂന്നിലേക്കെത്തുമ്പോഴും സാധ്യമായ വഴികള്‍ തേടുകയായിരുന്നു സഹോദരന്‍. അങ്ങനെയാണ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ വെല്‍ഫെയര്‍ വിംഗുമായി ബന്ധപ്പെടുന്നത്. വിംഗ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു സംഘം ശഖ്‌റ ജയിലിലെത്തി കേസിന്റെ രേഖകള്‍ ശേഖരിച്ച് മോചനത്തിനുള്ള വഴിയാലോചിച്ചു. ഭീമമായ സംഖ്യ കണ്ടെത്താന്‍ നിലവിലെ സാഹചര്യങ്ങള്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് അംഗങ്ങളില്‍ ഒരാളുടെ സ്‌പോണ്‍സറും സഹൃദയനുമായ മുഫറ ഹസ്സന്‍ ഹതാനിയുമായി വിഷയം സംസാരിക്കുന്നത്.

വിഷയം കേട്ട മുഫറ, ശഖ്‌റയിലെ കോടതിയിലും ശൈഖുമായും ഫോണിലൂടെ സംസാരിച്ചു.  കേസിനെ കുറിച്ച് കൂടുതലറിയാനും നൗഷാദിനെ കാണാനും താല്‍പര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ നൗഷാദിന്റെ സഹോദരനെയും കൂട്ടി ശഖ്‌റ ജയിലിലെത്തിയത്. കേസിന്റെ ഫയലുകളും വിവരങ്ങളും ചോദിച്ചറിഞ്ഞ മുഫറ ഒന്നേ ചോദിച്ചുള്ളൂ, മുജീബിനെ മോചിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന്. 

ഒന്നുകില്‍ നഷ്ടപരിഹാരമായ ഭീമമായ പണം കെട്ടണം, അല്ലാത്ത പക്ഷം ഒരു സ്വദേശി പൗരന്‍ ജാമ്യം നില്‍ക്കണം. ശേഷമുള്ള കോടതി സിറ്റിങ്ങുകളില്‍ നൗഷാദിനെ ഹാജരാക്കേണ്ട ചുമതല ജാമ്യം നില്‍ക്കുന്ന വ്യക്തിക്കാണ്. ഹാജരാകാത്ത പക്ഷം ജാമ്യം നിന്ന വ്യക്തി അറസ്റ്റ്് ചെയ്യപ്പെടും, ഒപ്പം നഷ്ടപരിഹാരമായ സംഖ്യ കൊടുക്കേണ്ടിയും വരും. വിശദീകരണം കേട്ട മുഫറ പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു, ജാമ്യത്തിലെടുക്കാനുള്ള രേഖകള്‍ എന്തൊക്കെയാണ്!

നൗഷാദിനെ അറസ്റ്റ് ചെയ്ത പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങളും പൂരിപ്പിച്ചു നല്‍കേണ്ട ഫോറവും ലഭ്യമാകും എന്നറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും 150 കിലോമീറ്റര്‍ ദൂരമുള്ള ലബ്ഹ ഖുവൈത്ത പോലീസ് സ്റ്റേഷനിലെത്തി. പക്ഷെ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം പോരെന്നും അറ്റസ്‌റ്റേഷന്‍ നിര്‍ബന്ധമാണെന്നും അറിയിച്ചു. ഓഫീസ് സമയം തീര്‍ന്നതിനാല്‍ നൗഷാദിനെ ജാമ്യത്തിനായി ശഖ്‌റയിലെ ജയിലില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുപ്പതിലധികം മാസങ്ങള്‍ക്ക് ശേഷം സഹോദരനെ ഇരുണ്ട കമ്പിവലകളുടെ മറയില്ലാതെ അടുത്തു കണ്ട നൗഷാദും അനിയന്‍ ഷരീഫും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി അതിവാചാലമായ മൗനം പൂണ്ടു. പിന്നെ പരിസരം പോലും മറന്ന് ആലിംഗനബന്ധരായി തല്ലിയലച്ചു പെയ്തു. ഒറ്റപ്പെടലിന്റെ കാഠിന്യവും നഷ്ടപ്പെടലിന്റെ വേദനയും ഇരുകണ്ണുകളിലും നിന്ന് പെയ്തിറങ്ങുന്നത് കണ്ടുനിന്ന ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ഏറെക്കുറെ മൗനം തളം കെട്ടിയ യാത്ര റിയാദില്‍ അവസാനിക്കുമ്പോള്‍ മുഫറ ഒന്നേ പറഞ്ഞൊള്ളൂ. ഇന്നത്തെ പോലെ വൈകരുത്, നാളെ കഴിയുന്നത്ര വേഗം രേഖകള്‍ ശരിയാക്കി നമുക്ക് നേരത്തെ പോവണം. പ്രതീക്ഷയറ്റ രണ്ട് സഹോദരങ്ങളുടെ കണ്ണീര് മുഫറയുടെ ഹൃദയത്തെയാണ് കരയിച്ചതെന്ന് ആ മുഖം സാക്ഷ്യപ്പെടുത്തി. അല്ലെങ്കിലും ആത്മാര്‍ത്ഥമായ കണ്ണീരോളം സത്യം മറ്റെന്തിനാണുള്ളത്. പിറ്റേദിവസം കാലത്ത് അറ്റസ്‌റ്റേഷനായി മുഫറ ജോലി ചെയ്യുന്ന കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാക്ഷ്യപത്രവും വാങ്ങി അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലബ്ഹ ഖുവൈത്ത പോലീസ്സ്‌റേഷനിലെത്തുകയും നടപടിക്രമങ്ങള്‍ക്ക് ശേഷം നൗഷാദിനെ നീണ്ട കാലയളവിന് ശേഷം പുറത്തെത്തിക്കുകയുമായിരുന്നു. ആ വലിയ ഹൃദയത്തോടുള്ള കടപ്പാടില്‍ കണ്ണീരുതിര്‍ത്ത് ഇറങ്ങിവരുന്ന നൗഷാദിനെ നിറഞ്ഞ പുഞ്ചിരിയോടെ ആലിംഗനം ചെയ്താശ്വസിപ്പിച്ചു മുഫറ.

deshantharam Abdul kalam mattummal

ചില നന്മമരങ്ങള്‍ ദേശാന്തരങ്ങള്‍ക്കപ്പുറത്തേക്കും തണല്‍ വിരിക്കും, അതില്‍ നിന്നുതിര്‍ന്നു വീഴുന്ന കനികള്‍ക്ക് സ്‌നേഹത്തിന്റെയും കരുണയുടെയും സാര്‍വ്വ ദേശീയസാഹോദര്യത്തിന്റെയും കൊതിയൂറുന്ന രുചിയാകും. 

റിയാദില്‍ വന്നിറങ്ങുമ്പോള്‍ അല്‍പം പണം നൗഷാദിനെയേല്‍പ്പിക്കാന്‍ മുഫറ നടത്തിയ ശ്രമം സ്‌നേഹപൂര്‍വ്വം സംഘത്തിലെ ഓരോരുത്തരും നിരസിച്ചു. ചെയ്ത മഹാമനസ്‌കതക്ക് നിറഞ്ഞ മനസ്സും തുളുമ്പുന്ന കണ്ണുമായി നന്ദിയോതുന്ന നൗഷാദിന് അത് സ്വീകരിക്കാനുമാവില്ലായിരുന്നല്ലോ.

ഭീമമായ നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കോടതിനടപടികള്‍ ബാക്കിയാണ്. രാജകാരുണ്യത്തിനാവശ്യമായതെല്ലാം ചെയ്ത് തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നു. നഷ്ടപരിഹാരത്തുക രാജനിധിയില്‍ നിന്ന് അനുവദിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയും. പ്രാര്‍ത്ഥനാഭരിതമായ മനസ്സോടെ കുടുംബവും ഞങ്ങളും കാത്തിരിക്കുന്നു, ഒപ്പം മുഫറയും.

ആള്‍ജാമ്യം നില്‍ക്കുന്നത് ഇത്രത്തോളം വലിയ ത്യാഗവും സന്മനസ്സുമാണോ എന്നൊരു ചിന്ത ഉടലെടുത്തെങ്കില്‍ അവര്‍ക്കായി മാത്രം മുഫറയുടെ അവസ്ഥ കൂടി പങ്കുവെക്കുന്നു. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ മെയിന്റനന്‍സ് വിഭാഗം സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മുഫറക്ക് മാസം ലഭ്യമാവുന്ന ശമ്പളം വെറും 750 റിയാലാണ്. കാരണമെന്തന്നല്ലേ ? ഇതിന് മുന്‍പ് രണ്ടുകേസുകളിലായി 70000നും 85000 ജാമ്യം നിന്ന് പുറത്തിറക്കിയ പ്രതികള്‍ തുടര്‍നടപടികള്‍ക്ക് കോടതിയില്‍ ഹാജരാവാതെ മുങ്ങിയത് കാരണം അവരുടെ നഷ്ടപരിഹാരത്തുക മുഫറയുടെ ശമ്പളത്തില്‍ നിന്നും ഓരോമാസവും പിടിക്കുന്നുണ്ട്. ചൂടുവെള്ളത്തില്‍ ചാടിയ തിക്താനുഭവം അലട്ടുമ്പോഴും മുഫറ ചെയ്തത് ത്യാഗവും മഹാമനസ്‌കതയുമല്ലെങ്കില്‍ പിന്നെന്താണ് ?

കരുണക്കും കരുതലിനും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും അതിര്‍ത്തിയും അതിര്‍വരമ്പുകളുമില്ലെന്ന് ദേശാന്തരങ്ങള്‍ക്കപ്പുറത്തേക്ക് സൗമ്യമായി വിളിച്ചോതിയ മുഫറ ഹസന്‍ ഹതാനിമാര്‍ ഉള്ളേടത്തോളം കാലം ലോകം സുന്ദരമാണ്, പ്രവാസവും. 

അല്ലെങ്കിലും മനുഷ്വത്വത്തിന്റെ അടിസ്ഥാനമഹിമ തന്നെ കരുണയും ദയയും സ്‌നേഹവും കരുതലുമൊക്കെ തന്നെയാണല്ലോ. കെട്ട കഥകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത് ഹതാനിമാര്‍ കാരുണ്യമഴയാണ്, ദയയുടെയും കരുതലിന്റെയും പനിനീര്‍ മഴ...!

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

..............................................

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
 

Follow Us:
Download App:
  • android
  • ios