Asianet News MalayalamAsianet News Malayalam

ബുള്ളറ്റ് കണ്ട ഇന്ത്യ

കേവലം യാത്രാനുഭവങ്ങളല്ല ഇത്. യാത്രകളാല്‍ ജീവിതം വായിക്കാന്‍ ശ്രമിക്കുന്നൊരാളുടെ ആത്മഗതങ്ങള്‍ കൂടെയാണ്. അയാള്‍ അത്ര നാളും ജീവിച്ച ജീവിതത്തിന്റെ ആകത്തുക. അയാള്‍ ചെന്നുപെട്ട ദര്‍ശനങ്ങള്‍, നടന്നുകണ്ട ചരിത്രവഴികള്‍, രാഷ്ട്രീയബോധത്തെ പാകപ്പെടുത്തിയ അനുഭവങ്ങള്‍, ലോകത്തെയും ജീവിതത്തെയും കുറിച്ച് ആലോചിച്ചുകൂട്ടിയ ദിനരാത്രങ്ങളുടെ തീയും പുകയും. സ്വാഭാവികമായും ഇതെല്ലാം ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നു. ഷെരീഫ് ചുങ്കത്തറ എന്ന മനുഷ്യന്‍ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ബോധ്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൂടി പുസ്തകമാണ് ഈ യാത്രാപുസ്തകം. 

My Book India 350 CC by Sherin Farzana CH
Author
Thiruvananthapuram, First Published Aug 2, 2018, 6:29 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്. 


മുന്‍ നിശ്ചയങ്ങള്‍ ഒന്നുമില്ലാതെ യാത്രയ്ക്ക് മാത്രം സ്വന്തമായ അനിശ്ചിതത്വത്തിലേക്കും ആകസ്മികതകളിലേക്കും ഒരാള്‍ തന്റെ ബുള്ളറ്റ് ഓടിച്ചു പോവുന്നു. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെ  അനേകം വളവുകള്‍ താണ്ടി ആ ബുള്ളറ്റ് ഒരു പുസ്തകത്തിലേക്ക് എത്തിനില്‍ക്കുന്നു. ഷെരീഫ് ചുങ്കത്തറയുടെ യാത്രാപുസ്തകം 'ഇന്ത്യ 350 സിസി'യുടെ വണ്‍ലൈന്‍ ആലോചിച്ചാല്‍ ഏതാണ്ട് ഇതുപോലിരിക്കും. വായനക്കാരനെ കൂടെ യാത്രചെയ്യിക്കുന്ന തരം എഴുത്തിന്റെ ഉദ്വേഗഭരിതമായ വേഗങ്ങളാണ് ആ പുസ്തകം. 

മറ്റ് സാഹിത്യശാഖകള്‍ പോലെയല്ല സഞ്ചാരസാഹിത്യം. എഴുത്തുകാരന്റെ സാന്നിധ്യം അതില്‍ പ്രധാനമാണ്. സ്ഥലകാലങ്ങള്‍ക്കൊപ്പം എഴുത്തുകാരന്‍ അതിലെ മുഖ്യകഥാപാത്രമായി മാറുന്നു. ഈ പുസ്തകത്തിലുമതെ. അതിനാല്‍, എഴുത്തുകാരനെ കുറിച്ചുപറയാതെ, യാത്രയുടെ മറ്റു വശങ്ങള്‍ മാത്രമായി ഈ പുസ്തകത്തെ വായിക്കാനാവില്ല. അനുഭവവേദ്യമാകുന്ന ഓരോന്നിനെയും ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴാണ് കേവല വായനക്കപ്പുറത്തുള്ള വിസ്മയം വായനക്കാരില്‍ എത്തിക്കാന്‍ ഒരു  എഴുത്തുകാരന് സാധിക്കുക. അതൊരു സഞ്ചാരസാഹിത്യം ആണെങ്കില്‍ അക്ഷരങ്ങള്‍കൊണ്ട് വായനക്കാരനെയും കൂടെക്കൂട്ടാനാവണം. ഈ പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ ഇന്ത്യയുടെ അനേകം ഉള്‍വഴികളിലൂടെ കൂടി വായനക്കാരനും സഞ്ചരിക്കുന്നുണ്ട്. 

കേവലം യാത്രാനുഭവങ്ങളല്ല ഇത്. യാത്രകളാല്‍ ജീവിതം വായിക്കാന്‍ ശ്രമിക്കുന്നൊരാളുടെ ആത്മഗതങ്ങള്‍ കൂടെയാണ്. അയാള്‍ അത്ര നാളും ജീവിച്ച ജീവിതത്തിന്റെ ആകത്തുക. അയാള്‍ ചെന്നുപെട്ട ദര്‍ശനങ്ങള്‍, നടന്നുകണ്ട ചരിത്രവഴികള്‍, രാഷ്ട്രീയബോധത്തെ പാകപ്പെടുത്തിയ അനുഭവങ്ങള്‍, ലോകത്തെയും ജീവിതത്തെയും കുറിച്ച് ആലോചിച്ചുകൂട്ടിയ ദിനരാത്രങ്ങളുടെ തീയും പുകയും. സ്വാഭാവികമായും ഇതെല്ലാം ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നു. ഷെരീഫ് ചുങ്കത്തറ എന്ന മനുഷ്യന്‍ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ബോധ്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൂടി പുസ്തകമാണ് ഈ യാത്രാപുസ്തകം. 

വായന തീരുമ്പോള്‍ നമ്മള്‍ ചെന്നെത്താനിടയുള്ള സന്ദേഹങ്ങള്‍ നിരവധിയാണ്. ആദ്യത്തേത് എഴുത്തുകാരനെക്കുറിച്ചുതന്നെ. അടിസ്ഥാനപരമായി ഈ എഴുത്തുകാരന്‍ ആരാണ്? യാത്രികന്‍? ചരിത്രകാരന്‍? രാഷ്ട്രമീമാംസകന്‍? സാമൂഹ്യശാസ്ത്ര അധ്യാപകന്‍? അവതാരികയില്‍, അബദുല്‍ റഷീദ് കൃത്യമായി ആ മര്‍മ്മത്തില്‍ തൊടുന്നുണ്ട്. 'ഷെരീഫ് ചുങ്കത്തറയെ വ്യകതിപരമായി അറിയുന്നവര്‍ക്കറിയാം ഭാരതമെന്ന മഹാരാജ്യത്തിന്റെ ഊടുവഴികളിലൂടെ അയാള്‍ എത്രയോ അലഞ്ഞിട്ടുണ്ട് ഒന്നിനും വേണ്ടിയല്ലാതെ എന്നകാര്യം'.  

ബാംഗ്ലൂരില്‍നിന്നും തുടങ്ങി ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നിട്ട് കാശ്മീരിലൂടെ ഇറങ്ങി ഡല്‍ഹിയും ഗുജറാത്തും പിന്നിട്ട് കേരളത്തില്‍ മടങ്ങിയെത്തുന്ന യാത്രകളുടെ ചൂടുംചൂരുമാണ് ഈ പുസ്തകത്തില്‍. മടങ്ങിയെത്തുന്ന യാത്രികനുമുന്നില്‍ ഇന്ത്യയെന്ന മഹാരാജ്യം 28 അധ്യായങ്ങളുള്ള ഒരു പുസ്തകം പോലെ മറിയുന്നു. വായനക്കാരനും ആ മഞ്ഞും മഴയും മരുഭൂമിയിലെ ചൂടും അനുഭവിച്ചറിയും. സമകാലിക ഇന്ത്യയിലെ മനുഷ്യര്‍ ജീവിക്കുന്നതെങ്ങനെയെന്ന് മനസ്സിലാവും.  

ബാംഗ്ലൂരിലെ പ്രശസ്തമായ കെആര്‍ മാര്‍ക്കറ്റ് ഒരു ചരിത്രശേഷിപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് യാത്രകളുടെ ഈ നദി ഒഴുകിത്തുടങ്ങുന്നത്. ആന്ധ്രയിലൂടെ സഞ്ചരിക്കുമ്പോള്‍ ദേവദാസി സമ്പ്രദായത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ എഴുത്തുകാരന്‍ സഞ്ചരിക്കുന്നു. കൊല്‍ക്കത്തയിലെ ചുവന്നതെരുവില്‍ അയാള്‍ മനുഷ്യരെ മാത്രം കാണുന്നു. കടുവാഭയത്തോടെ ജീവിക്കുന്ന സുന്ദര്‍ബാന്‍ നിവാസികളുടെ അനിശ്ചിതാവസ്ഥകള്‍ തൊടുന്നു. ചുവന്നതെരുവിനെ എഴുത്തുകാരന്‍ സാധാരണ ഒരിടമെന്ന രീതിയിലാണ് പരിചയപ്പെടുത്തുന്നത്. ചരിത്രം മാത്രമല്ല, മുന്നില്‍ കാണുന്ന രാഷ്ട്രീയവും അയാളെ ഉലയ്ക്കുന്നു. കൊല്‍ക്കത്തയില്‍ നിന്ന് പോവുന്നതിനിടെ  കാണുന്ന അബ്ബാസ് എന്നയാള്‍ രാജ്യനയതന്ത്രങ്ങളുടെ ഇരയാണെന്ന് അയാള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്. എവിടെയും 
ഇടമില്ലാത്ത മനുഷ്യര്‍ക്കരികിലൂടെ സഞ്ചരിക്കുമ്പോള്‍ അവരുമായി അയാള്‍ക്ക് സഹവര്‍തിത്വം സാദ്ധ്യമാവുന്നു. 

അപരിചിതരെ സംശയത്തോടെ വീക്ഷിക്കുന്നവരാണ് മലയാളികള്‍. നമ്മള്‍ ഒഴികെ എല്ലാവരും തിന്മയുടെ ആള്‍രൂപങ്ങളാണ് എന്ന് കരുതുന്നവര്‍. ആ ബോധത്തില്‍നിന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യര്‍ക്കരികിലേക്ക് എഴുത്തുകാരന്‍ ചെന്നെത്തുന്നത്. അവിടെയുള്ളവരുടെ കാരുണ്യത്തെയും അതിര്‍ത്തികളില്ലാത്ത മാനവികതയെ കുറിച്ചും അയാള്‍ വാചാലനാകുന്നു. നാഗാലണ്ടിലെ പരസ്പരം പോരടിക്കുന്ന 16 ഗോത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ പറയുന്നു. ഇന്‍ഡോ-മ്യാന്‍മാര്‍ അതിര്‍ത്തി കടന്നുപോകുന്ന നാഗാ ഗ്രാമത്തിലെ പഴയ തലവെട്ടുകാരെക്കുറിച്ച് എഴുതുമ്പോള്‍ നാമൊരു ത്രില്ലറിനുള്ളില്‍ ചെന്നുപെട്ടതുപോലെ ദീര്‍ഘമായി നിശ്വസിച്ചുപോവും. അപ്‌സ്ഫയെന്ന കരിനിയമം മണിപ്പൂരിലെ മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം മാറ്റിയെഴുതിയിട്ടുണ്ടെന്ന് പറയുമ്പോള്‍ ഒരു ജനതയുടെ മുഴുവന്‍ നിസ്സഹായതയും നമ്മളെ വന്നുതൊടും.  ആസാം റൈഫിള്‍സ് മണിപ്പൂരി ജനതയോട് ചെയ്യുന്നത് അയാള്‍ കണ്ടറിയുന്നു. ഇന്റലിജന്‍സിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്ന എഴുത്തുകാരന്‍ ക്രിസ്റ്റീനയെന്ന സുഹ്യത്തിനോട് സ്വന്തം രാജ്യത്ത് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥയെ കുറിച്ച് രോഷത്തോടെ സംസാരിക്കുന്നുണ്ട്. 

ഗ്രാസി-ഗാരോ ഗോത്രജീവിതങ്ങള്‍ നമുക്ക് മുന്‍പില്‍ അനാവൃതമാകുന്നു. കള്ളക്കടത്തുകാര്‍ മാത്രം ഉപയോഗിക്കുന്ന പാതയിലൂടെ നിയമവിരുദ്ധമായി യാത്ര ചെയ്തു വാഞ്ചു  ഗ്രാമങ്ങളിലൂടെയും മറ്റും ഷെരീഫ് യാത്ര ചെയ്യുന്നത് അതിസാഹസികമായാണ്.തിപുരയും മിസോറാമും അരുണാചല്‍ പ്രദേശും പിന്നിടുമ്പോള്‍ ഇന്ത്യ വെച്ചുനീട്ടുന്ന വൈവിധ്യങ്ങള്‍കൊണ്ട് വായനക്കാരനെ ഷെരീഫ് അതിശയിപ്പിക്കുന്നു. 

സഞ്ചാരസാഹിത്യത്തിന്റെ നടപ്പുവഴികളില്‍നിന്നു മാറിയാണ് ഷെരീഫിന്റെ ബുള്ളറ്റ് സഞ്ചരിക്കുന്നത്. സ്ഥലങ്ങളെയല്ല ആളുകളെയാണ് ഷെരീഫ് കാണുന്നത്. പ്രകൃതിഭംഗിയല്ല, ജീവിതത്തിന്റെ പച്ചപ്പരമാര്‍ത്ഥങ്ങളാണ് അയാള്‍ അന്വേഷിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യരും അവരുടെ സന്തോഷങ്ങളും ദു:ഖങ്ങളും നമ്മുടെ കൂടെ യാത്ര ചെയ്യുന്നത്.  ജാതിവ്യവസ്ഥ മനുഷ്യരെ പല തട്ടുകളിലാക്കി ഉണങ്ങാനിട്ട ബീഹാറിലൂടെ സഞ്ചരിച്ചുകൊണ്ട് ഉത്തരാഖണ്ഡില്‍ എത്തുമ്പോള്‍ പുരാണങ്ങളും ചരിത്രത്തിന്റെ പല അടരുകളും നമുക്കു മുന്നില്‍ അനാവൃതമാവുന്നു. 

ഹിമാചലിലെ ഗ്രാമങ്ങള്‍ കടന്ന് കാശ്മീരില്‍ എത്തുമ്പോള്‍ മണിപ്പൂരില്‍ അനുഭവിച്ച അതെ വ്യാകുലതകള്‍ നാം പിന്നെയും അനുഭവിക്കുന്നു. ഉയര്‍ന്ന വിദ്യാഭാസമുള്ള ഫാറൂഖിന്റെ വേദനയും രോഷവും നമ്മുടെ വേദന തന്നെയാകുന്നു. കശ്മീര്‍ എന്ന സ്വര്‍ഗ്ഗത്തെയല്ല നരകത്തെയാണ് എഴുത്തുകാരന്‍ കാണിച്ചു തരുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ പൊള്ളലേറ്റ പാടുകളാണ് ആ ആഖ്യാനങ്ങള്‍. പഞ്ചാബിലെ വാഗ ബോര്‍ഡറില്‍ എത്തുമ്പോള്‍ രാജ്യസ്‌നേഹം എന്നതിന്റെ അര്‍ഥത്തെക്കുറിച്ച് എഴുത്തുകാരന്‍ വ്യാകുലപ്പെടുന്നു. രാജസ്ഥാനിലെ വിചിത്രഗ്രാമങ്ങളെ കുറിച്ചും മരുഭൂമിയിലെ ജീവിതങ്ങളെ കുറിച്ചും ആഴത്തില്‍ ആലോചിപ്പിക്കുന്നു. 

ഒരു സാധാരണ ചെറുപ്പക്കാരന്റെ അസാധാരണമായ യാത്ര എന്ന അവകാശവാദമൊന്നും ഷെരീഫിനില്ല. എങ്കിലും നമുക്കത് ഫീല്‍ ചെയ്യും. എന്തുകൊണ്ടായിരിക്കും അത്? എഴുത്തിലെ സത്യന്ധത എന്നൊരുത്തരത്തിലാണ് ഞാനെത്തിയത്. രാഷ്ട്രീയവും മതവും പരാമര്‍ശിക്കപ്പെടുന്ന ഇടങ്ങളില്‍ അത് തൊട്ടറിയാം. ഒരു മയവുമില്ലാത്ത തുറന്നുപറച്ചിലുകളാണവിടെ. തുറന്നെഴുത്ത് ആവട്ടെ സഞ്ചാരസാഹിത്യത്തില്‍ അത്ര ആവശ്യമുള്ള കാര്യമൊന്നുമല്ല. എന്നാല്‍, രുചിച്ച ഭക്ഷണങ്ങളും മദ്യവും ഇണചേരാന്‍ കൊതിച്ച കൂട്ടും എല്ലാം തുറന്നെഴുതുന്നുണ്ട് ഈ 400 പുറങ്ങളില്‍ ഷെരീഫ്. 

..........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: 

അബ്ബാസ് ഒ എം: 

രൂപേഷ് കുമാര്‍: 

അബിന്‍ ജോസഫ്: 

വി എം ദേവദാസ് : 

സോണിയാ റഫീക്ക്: 

ജെ. ബിന്ദുരാജ്: 

ഫിറോസ് തിരുവത്ര: 

വിനീത പ്രഭാകര്‍: 

 മാനസി പി.കെ: 

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: 

മുജീബ് റഹ്മാന്‍ കിനാലൂര്‍ : 

യാസ്മിന്‍ എന്‍.കെ: 

കെ. എ ഷാജി: 

അക്ബര്‍: 

റിജാം റാവുത്തര്‍:  

രമ്യ സഞ്ജീവ് : 

അഭിജിത്ത് കെ.എ: 

ശ്രീബാല കെ മേനോന്‍: 

മനോജ് കുറൂര്‍: 

ദുര്‍ഗ അരവിന്ദ്: 

സിമ്മി കുറ്റിക്കാട്ട് ​: 

Follow Us:
Download App:
  • android
  • ios