KN Balagopal|വിലക്കയറ്റം: കേന്ദ്രം ഇടപെടണം, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടിയതാരെന്നും ധനമന്ത്രി
ഇന്ധന നികുതി കൂടി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ പിന്നെ സംസ്ഥാനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: വിലക്കയറ്റം(price hike) രൂക്ഷമായിരിക്കെ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന്(central govt) സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ(kn balagopal). ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ധന നികുതി കൂടി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ പിന്നെ സംസ്ഥാനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'വിലക്കയറ്റം ജനത്തിന് സഹിക്കാനാവുന്നില്ലെന്നതിൽ തർക്കമില്ല. കൊവിഡ് കഴിയുമ്പോൾ വിലക്കയറ്റം കൂടുമെന്നാണ് കരുതുന്നത്. എന്നാലും സാമ്പത്തിക പ്രവർത്തനം കൂടുമ്പോൾ ഇത് നിയന്ത്രിക്കാനാവുമെന്നാണ് കരുതുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കുറേയധികം ചർച്ച ചെയ്തതാണ്. പാചകവാതകത്തിന് ആയിരം രൂപയാണ് ഇപ്പോഴത്തെ വില. അതിന് മുകളിലെ നികുതി അഞ്ച് ശതമാനം മാത്രമാണ്. സംസ്ഥാന സർക്കാരിന് കിട്ടുന്നത് രണ്ടര ശതമാനം മാത്രം. എന്നിട്ടും എങ്ങിനെയാണ് 450 കടന്ന് പാചക വാതക വില 980ലെത്തിയത്? മണ്ണെണ്ണയ്ക്ക് എട്ട് രൂപ വില കൂട്ടി. അതിലും കേരളത്തിന് വിഹിതമില്ല.'- അദ്ദേഹം പറഞ്ഞു.
'കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൊണ്ടാണ് ഞാൻ പറയുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം പെൻഷൻ, വ്യക്തികളുടെ ക്ഷേമ പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യം, ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെല്ലാം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണായധികാരം കൂടി പോയാൽ ചോദ്യം ചെയ്യപ്പെടും. പിന്നെ സംസ്ഥാന സർക്കാരെന്നാൽ ഒന്നുമുണ്ടാവില്ല. ആ ഒരു പ്രശ്നം ഉള്ളത് കൊണ്ടാണ് ഇത്രയും ശക്തമായ നിലപാടെടുത്തത്. വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടി വേണം,'- അദ്ദേഹം വ്യക്തമാക്കി.
'മാർക്കറ്റിൽ ഇത്തരം ചില സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിന്റെ പ്രശ്നമുണ്ട്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ഒരു ബാരലിന് 70 ഡോളറാണ് വില. 158 ലിറ്ററാണ് ഒരു ബാരൽ. അതിനെ പ്രൊസസ് ചെയ്തെടുക്കാനുള്ള ചെലവ് ഇന്ത്യൻ രൂപയിൽ കണക്ക് കൂട്ടിയാൽ എത്രയാണെന്ന് അറിയാം. ആ ബാരലിന്റെ വില നിശ്ചയിക്കുന്നത് മുതൽ ഇങ്ങോട്ട് കസ്റ്റംസും എക്സൈസും എല്ലാം വരും. ജിഎസ്ടി വന്നതോടെ സെയിൽസ് ടാക്സിനകത്തെ എല്ലാ സംസ്ഥാനങ്ങളുടെയും എല്ലാ അവകാശവും കേന്ദ്രസർക്കാരിന് പോയി. ഇനി ബാക്കിയുള്ളത് പെട്രോളും ഡീസലും മദ്യവുമാണ്. അത്രയുമുള്ളിടത്ത് നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ടാക്സ് കൂടെ കേന്ദ്രം എടുത്തുകൊണ്ട് പോവുകയാണ്. ആകെ മദ്യം മാത്രമേ ബാക്കിയുള്ളൂ. അതിനും എന്താണ് സംഭവിക്കുകയെന്ന് അറിയില്ല,'- അദ്ദേഹം പറഞ്ഞു.
'കൊവിഡിന്റെ പ്രയാസങ്ങൾ കേന്ദ്രസർക്കാരിനുമുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അതുകൊണ്ടാണല്ലോ കേന്ദ്രം രാജ്യത്തിന്റെ ആസ്തി വിൽക്കുന്നത്. എന്നാൽ കൊവിഡ് കാലത്ത് ഇന്ത്യയിലെ മഹാഭൂരിപക്ഷം കമ്പനികളുടെയും നെറ്റ് പ്രൊഫിറ്റ് കൂടിയെന്നത് കാണാതെ പോകരുത്. കേന്ദ്രസർക്കാർ ഇത്തരം വൻകിട കമ്പനികളുടെ കോർപറേറ്റ് ടാക്സ് കുറക്കുകയാണ് ചെയ്തത്,' - മന്ത്രി പറഞ്ഞു.