'വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം', എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി
വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ പ്രധാന ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: എയര്‍ ഇന്ത്യ (air india) വില്‍പ്പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (pm narendra modi). വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം പകരുന്ന തീരുമാനമാണന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ പ്രധാന ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെയും ഏക്സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സൺസിന് ലഭിക്കുക. എന്നാൽ മുംബൈ നരിമാൻ പോയിന്റിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെ ചില സ്വത്തുക്കൾ സർക്കാരിന്റെ കൈയിൽ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയിൽ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.
16.077 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇവരെ ഒരു വർഷത്തേക്ക് സംരക്ഷിക്കും. സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയായതോടെ എയർ ഇന്ത്യയ്ക്ക് ദേശീയ വിമാനകമ്പനി എന്ന പദവി നഷ്ടമായി. ഇതുവരെ രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കം വിവിഐപികൾ ഉപയോഗിച്ചിരുന്ന എയർ ഇന്ത്യ വൺ വിമാനം വ്യോമസേനയ്ക്ക് കൈമാറും. അഞ്ച് വർഷത്തേക്ക് എയർ ഇന്ത്യ ബ്രാൻഡിനറെ മറുവില്പന അനുവദിക്കില്ല എന്ന ഉപാധിയോടെയാണ് കമ്പനി ടാറ്റയ്ക്ക് വിറ്റത്.