Asianet News MalayalamAsianet News Malayalam

സുധാകരന്‍റെ 'പൂതന' പരാമര്‍ശം; കളക്ടറോടും ഡിജിപിയോടും അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന് ഷാനിമോള്‍ പരാതി നല്‍കിയിട്ടുണ്ട്

kerala election commissioner tikaram meena on g sudhakaran issue
Author
Aroor, First Published Oct 5, 2019, 8:33 PM IST

അരൂര്‍: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്‍റെ 'പൂതന' പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. ഷാനി മോൾക്ക് എതിരായ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോർട്ട് തേടി. ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് മീണ ആവശ്യപ്പെട്ടു.

നേരത്തെ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കമ്മീഷന്‍റെ ഇടപെടല്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫും പരാതി നൽകിയിരുന്നു. സുധാകരന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് നേരത്തെ ഷാനിമോള്‍ പ്രതികരിച്ചിരുന്നു.

 പൊതു ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നത്. എനിക്ക് അതിൽ അതിയായ ദുഃഖവും ഉണ്ട്. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോ​ഗമാണ് മന്ത്രി ജി സുധാകരൻ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധവും കൂടി അറിയിക്കുന്നെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു.

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി. സുധാകരൻ രംഗത്തെത്തിയിട്ടുണ്ട്. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios