സര്‍ക്കാര്‍ ചെയ്തത് ശബരിമല സംരക്ഷണം, തീര്‍ത്ഥാടകര്‍ സംതൃപ്തരെന്ന് മുഖ്യമന്ത്രി
ശബരിമല ഉത്സവം തകർക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട്. സംഘപരിവാർ അജണ്ട പൊളിഞ്ഞുവെന്നും പിണറായി വിജയന്‍ പത്തനംതിട്ടയില്‍ പറഞ്ഞു
പത്തനംതിട്ട: ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതാരാണ് ? സ്ത്രീകളെ അക്രമിച്ചതാരാണ് ? എല്ലാം സംഘപരിവാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീർത്ഥാടകർ സംതൃപ്തരായിരുന്നു. ശബരിമല ഉത്സവം തകർക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട്. സംഘപരിവാർ അജണ്ട പൊളിഞ്ഞുവെന്നും പിണറായി വിജയന്‍ പത്തനംതിട്ടയില്‍ വ്യക്തമാക്കി.
തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ പലരും തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോള്‍. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സർക്കാർ നൽകി. ശബരിമലനാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമാണെന്നും ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.
അതേസമയം മുത്തലാഖ് ബില്ലിനെപ്പറ്റി കോൺഗ്രസ് മിണ്ടുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് നിലപാടിലെ വീഴ്ചയാണ്. കേരളത്തിലെ പലയിടത്തും ബിജെപി - കോൺഗ്രസ് രഹസ്യധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.