സൈബർ കള്ളന്മാരുടെ ഇരയായി വനിതാ ഡോക്ടർ; പൊലീസ് ഇടപെട്ടപ്പോൾ സംഭവിച്ചത്
ഇത്തരത്തിലൊരു ചതിയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഈ വനിതാ ഡോക്ടർ
മുംബൈ: സൈബർ ചതിക്കുഴികളെ കുറിച്ച് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മിക്കവാറും പേരും അവഗണിക്കാറുണ്ട്. അതിനാൽ തന്നെ ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുന്നത് ആദ്യത്തെ സംഭവവുമല്ല. ഇത്തരത്തിലൊരു ചതിയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മുംബൈയിലെ ഒരു വനിതാ ഡോക്ടർ.
സബർബൻ വിലെ പാർലെയിലെ താമസക്കാരനായ ലോപ ചേതൻ ദവെയ്ക്കാണ് ചതി പറ്റിയത്. ഡിസംബർ രണ്ടിന് മുൻപ് കെവൈസി വിവരങ്ങൾ നൽകണമെന്ന സന്ദേശം മൊബൈലിൽ ലഭിച്ചപ്പോഴായിരുന്നു ഇത്.
മെസേജിൽ പറഞ്ഞ നമ്പറിൽ കെവൈസി വിവരങ്ങൾ കൈമാറി. തുടർന്നങ്ങോട്ട് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതായി കാണിച്ച് നിരവധി സന്ദേശങ്ങളാണ് അവർക്ക് ലഭിച്ചത്.
ഉടൻ ബാങ്കിൽ ബന്ധപ്പെട്ട ദവെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. വിലെ പാർലെ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. പണം പിൻവലിച്ച ട്രാൻസാക്ഷൻ ഐഡികൾ ഡോക്ടറിൽ നിന്ന് ശേഖരിച്ച പൊലീസ് ഇതുവെച്ച് നഷ്ടപ്പെട്ട പണം തിരികെ പിടിച്ചു. 1.30 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് ഇതിൽ 1.10 ലക്ഷം രൂപയും പൊലീസിന്റെ ഇടപെടലിൽ തിരികെ കിട്ടി. പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചാണ് ഡോക്ടർ മടങ്ങിയത്.