പോസ്റ്റ് ഓഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപം കേന്ദ്ര ക്ഷേമനിധിയിലേക്ക്
കേരളത്തിൽ നിന്ന് 100 രൂപ മുതൽ പതിനായിരം രൂപ വരെ 3.13 ലക്ഷം നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടവയിൽ പെടും
ദില്ലി: പോസ്റ്റ് ഓഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്ര ക്ഷേമനിധിയിലേക്ക് മാറ്റാൻ തീരുമാനം. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കാണ് തുകകൾ നീട്ടുക. ഇതിനായി പത്ത് വർഷത്തിലേറെയായി അനക്കമില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളാണ് മാറ്റുക. കേരളത്തിൽ നിന്ന് 100 രൂപ മുതൽ പതിനായിരം രൂപ വരെ 3.13 ലക്ഷം നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടവയിൽ പെടും.
സേവിങ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം, സേവിങ്സ് ബാങ്ക് അക്കൗണ്ട് ഡിസ്കണ്ടിന്യൂഡ്, ടേം ഡെപ്പോസിറ്റ്, കിസാൻ വികാസ് പത്രിക, പിപിഎഫ്, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങിയ വിഭാഗത്തിൽ അനക്കമില്ലാതെ കിടക്കുന്ന തുകകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് 62000 കിസാൻ വികാസ് പത്രിക അക്കൗണ്ടുകളും 1.9 ലക്ഷം റിക്കറിംഗ് ഡെപ്പോസിറ്റുകളും മാറ്റിവയ്ക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്കായി ക്ഷേമ പദ്ധതികൾ ഒരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമം. 2016 ലാണ്, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവയിൽ അനക്കമില്ലാതെ കിടക്കുന്ന തുകകൾ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റാൻ നിയമം വന്നത്.