ഗ്രാമീണ മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്: നിര്‍മല സീതാരാമന്‍
കാർഷിക വായ്പ വിതരണ ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വർധിപ്പിച്ച് 15 ലക്ഷം കോടി രൂപയായി സർക്കാർ ഉയർത്തി.
ദില്ലി: ഗ്രാമീണ മേഖലയില്‍ ബാങ്കുകൾ നൽകുന്ന കാർഷിക വായ്പകള്‍ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കാർഷിക വായ്പ വിതരണ ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വർധിപ്പിച്ച് 15 ലക്ഷം കോടി രൂപയായി സർക്കാർ ഉയർത്തി. 1.6 ലക്ഷം കോടി രൂപ കൃഷി, അനുബന്ധ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ അനുവദിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പിഎം-കിസാൻ പദ്ധതിക്കായി സർക്കാർ 75,000 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചു, ഇത് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന് തുല്യമാണ്, എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റായ 54,370 കോടി രൂപയേക്കാൾ കൂടുതലാണ് ഇതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.