ഇന്ത്യയിലേക്കുളള കയറ്റുമതി ഇടിഞ്ഞു, പാക്കിസ്ഥാന്റെ നഷ്ടം വലുതാകുന്നു !
പല തവണ പരാജയപ്പെട്ടിട്ടും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ തീരുമാനം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ് പാക്കിസ്ഥാൻ.
കറാച്ചി: പല തവണ പരാജയപ്പെട്ടിട്ടും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ തീരുമാനം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ് പാക്കിസ്ഥാൻ. ഇതിനിടെ വ്യാപാര മേഖലയിൽ പാക്കിസ്ഥാനുണ്ടായത് വലിയ തിരിച്ചടിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനിലെ ഡോൺ ദിനപ്പത്രം പുറത്തുവിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ജൂലൈ- ഡിസംബർ കാലയളവിൽ, 213 ദശലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് പാക്കിസ്ഥാനിൽ നിന്ന് കയറ്റി അയച്ചത്. ഇത് 2019-20 സാമ്പത്തിക വർഷത്തിൽ 16.8 ദശലക്ഷം ഡോളറായി ഇടിഞ്ഞു. 92.2 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലും കുറവുണ്ടായി. 865 ദശലക്ഷം ഡോളറിൽ നിന്ന് 286.6 ദശലക്ഷം ഡോളറിലേക്കാണ് ഇടിവ്.
ഇന്ത്യ 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. അതേസമയം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ മാത്രമല്ല, ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഇടിവുണ്ടായത്. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത വ്യാപാര സുഹൃത്തായ ചൈനയിൽ നിന്നുള്ള ഇറക്കുമതി അഞ്ച് ബില്യൺ ഡോളറിൽ നിന്ന് 4.8 ബില്യൺ ഡോളറായി ഇടിഞ്ഞു.