കരകയറി അഭിലാഷ് ടോമി; ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സ തുടങ്ങി
മുതുകിന് സാരമായി പരിക്കേറ്റെങ്കിലും അഭിലാഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്. കൈകാലുകൾ അനക്കാൻ അഭിലാഷ് ടോമിക്ക് കഴിയുന്നുണ്ട്. അപകടത്തില്‍പ്പെട്ട അഭിലാഷിനെ ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ കരയിലെത്തിച്ചു. ആസ്റ്റര്‍ഡാം ദ്വീപിലാണ് അഭിലാഷിനെ എത്തിച്ചത്. ഇവിടുത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളെല്ലാം തയ്യാറിക്കിയിട്ടുണ്ട്. ഈല്‍ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം മുതുകിന് സാരമായി പരിക്കേറ്റെങ്കിലും അഭിലാഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്. കൈകാലുകൾ അനക്കാൻ അഭിലാഷ് ടോമിക്ക് കഴിയുന്നുണ്ട്. അപകടത്തില്‍പ്പെട്ട അഭിലാഷിനെ ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്.
സ്ട്രെച്ചറുപയോഗിച്ച് അഭിലാഷിനെ പായ്‍വഞ്ചിയില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റുകയായിരുന്നു. അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന നേരത്തെ അറിയിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പെര്‍ത്തിന് 3200 കിലോമീറ്റർ അകലെയായയാണ് അപകടകത്തില്‍പ്പെട്ട അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ അഭിലാഷിന്റെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ഒറ്റയ്‌ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്.
മൂന്നാം സ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്റെ തുരിയ എന്ന പായ്‍വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. ജിപിഎസ് അടക്കം ആധുനീക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലാശ്രയിച്ചാണ് പ്രയാണം.