തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ പറയുന്ന കാരണങ്ങൾ
ചെറിയ അസ്വസ്ഥത പോലും വലിയ പ്രകോപനം ഉണ്ടാക്കും വിധമാണ് ആനയുടെ ആരോഗ്യ സ്ഥിതി. ഉത്സവത്തിന് എഴുന്നെള്ളിക്കുന്നത് വലിയ സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ പറയുന്നത്.
തിരുവനന്തപുരം: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ഉത്സവങ്ങൾക്കെഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ റിപ്പോര്‍ട്ട്. ആനയുടെ ആരോഗ്യ സ്ഥിതി വിശദമായി വിവരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ റിപ്പോര്‍ട്ട് നൽകിയത്.
രേഖകൾ പ്രകാരം 54 വയസ്സാണ് ആനയ്ക്കെങ്കിലും ആരോഗ്യ സ്ഥിതി വച്ച് വിലയിരുത്തലിൽ അതിലേറെ പ്രായമുണ്ടെന്നാണ് വിദഗ്ധ സമിതി കണ്ടെത്തെലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രായാധിക്യം കാരണം ദനശക്തിയടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആനയുടെ വലത്തേ കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണു കൊണ്ടാണ് ചുറ്റുപാടുകളെ ആന ജാഗ്രതയോടെ കാണുന്നത്. അതുകൊണ്ടു തന്നെ ചെറിയ ഒരു അസ്വസ്ഥത ഉണ്ടായാൽ പോലും വലിയ പ്രകോപനം ഉണ്ടാകും വിധത്തിലാണ് ആനയുടെ ആരോഗ്യ സ്ഥിതിയെന്ന് വിശദമായി റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്.
മാത്രമല്ല ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ട്. നിരന്തരമായി ദീര്‍ഘ ദൂര യാത്രകൾ ചെയ്യിക്കുന്നു. എട്ട് ദിവസത്തിനിടെ 750 കിലോമീറ്റര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്‍ഭങ്ങളുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. പ്രായവും അവശതയും അക്രമ സ്വഭാവവും കണക്കിലെടുത്ത് യാത്രകളും എഴുന്നെള്ളിപ്പും കുറച്ച് ആനയ്ക്ക് വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.
Read also :പൂരം പ്രതിസന്ധിയിൽ: ആന ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ദേവസ്വം മന്ത്രി ഇന്ന് ചർച്ച നടത്തും
അതുകൊണ്ട് പൊതുജനങ്ങളുടെയും പാപ്പാൻമാരുടേയും സുരക്ഷക്ക് വെല്ലുവിളി ആയ സാഹചര്യത്തിൽ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത് അപകടകരമാണ് ഉത്സവങ്ങളിൽ നിന്നും തൃശൂര്‍ ജില്ലയിൽ തന്നെ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ നിന്നും ആനയെ ഒഴിവാക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ നിര്‍ദ്ദേശം.