അരുണാചലിനെ ഇന്ത്യയുടെ ഭാഗമാക്കിയത് സഹിച്ചില്ല; ചൈന 30000 മാപ്പുകൾ നശിപ്പിച്ചു
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് മാപ്പ് നശിപ്പിക്കാൻ ചൈന കാരണം പറഞ്ഞത്
ദില്ലി: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയ 30000ത്തിൽ പരം ലോകമാപ്പുകൾ ചൈന നശിപ്പിച്ചു. അരുണാചലിനെ ചൈനീസ് അതിര്‍ത്തിക്കകത്ത് രേഖപ്പെടുത്താതിരുന്നതാണ് മാപ്പുകൾ നശിപ്പിക്കാൻ കാരണം. അരുണാചലിന് പുറമെ, തായ്‌വാനും മാപ്പിൽ ചൈനയുടെ ഭാഗമായിരുന്നില്ല. ഇതും പ്രകോപനത്തിന് കാരണമായി.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാൽ അരുണാചലിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദശിക്കുന്നതിൽ എന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് ചൈന. മറ്റേത് ഇന്ത്യൻ സംസ്ഥാനത്തെയും പോലെയാണ് ഇന്ത്യ അരുണാചലിനെ കാണുന്നതും.
എന്നാൽ ചൈനയുടെ അതിര്‍ത്തി അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുളളതാണെന്നും രാജ്യത്തിന്‍റെ പരമാധികാരം ബഹുമാനിക്കപ്പെടേണ്ടതാണെന്നുമാണ് മാപ്പ് നശിപ്പിച്ചതിനെ ന്യായീകരിച്ച് ചൈനീസ് വിദേശകാര്യ സര്‍വകലാശാലയിലെ അന്താരാഷ്ട്ര നിയമ വിഭാഗത്തിലെ പ്രൊഫസര്‍ ലിയു വെൻസോങ് പറഞ്ഞത്.