പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബന്ധു ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
മുംബൈയിൽ പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ബന്ധു ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോള്‍ പെൺകുട്ടി.
മുംബൈ: മുംബൈയിൽ പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ബന്ധു ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. പെൺകുട്ടി നിലവിൽ മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലാണ്. തെക്കൻ മുംബൈയിലെ തർദേവിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.
തർദേവിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സ്കൂളിന് അവധിയുള്ള ദിവസങ്ങളില്‍ പെൺകുട്ടിയുടെ വീട്ടിൽ ടിവി കാണാനായി തൊട്ട് അടുത്ത് താമസിക്കുന്ന ബന്ധുവായ ആൺകുട്ടി സ്ഥിരമായി എത്തിയിരുന്നു. ഒരു ദിവസം വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് മൊബൈലിൽ പകർത്തി കുട്ടിയെ പിന്നീട് ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പെൺകുട്ടിയോട് ഇയാൾ തുടരുന്ന ക്രൂരത തൊട്ട് അടുത്ത് താമസിക്കുന്ന രണ്ട് ചെറുപ്പക്കാര്‍ കണ്ടെത്തി. എന്നാൽ സംഭവം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുന്നതിന് പകരം ഇരുവരും പെൺകുട്ടിയുടെ ബന്ധുവിനോടൊപ്പം ചേർന്ന് കൂട്ടാബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ആറു മാസത്തോളം ഇവർ കുട്ടിയെ ചൂഷണം ചെയ്തതായി പൊലീസ് പറയുന്നു. സ്കൂളിൽ പെൺകുട്ടിയുടെ മാനസികനില തകരാറിലായത് ശ്രദ്ധയിൽ പെട്ട അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും പൊലീസ് പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ച ഉടൻ മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തോടെ ശാരീരീകവും മാനസികവുമായി തളർന്ന പെൺകുട്ടി ഇപ്പോൾ നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.