ഇന്തോനേഷ്യയില്‍ ഭൂകമ്പം: മരണം 82, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍
ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ അപകടത്തിൽ പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്.
ലോംബോക്: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിൽ മരണം 82 ആയി. നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലൊംബോക്കിലാണ് റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ അപകടത്തിൽ പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്.
വൈദ്യുതി ബന്ധം തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് ഉണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂകമ്പത്തില്‍ കെട്ടിടങ്ങൾ വ്യാപകമായി തകർന്നു. സമീപത്തുള്ള ബാലി ദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.