നീലക്കുറിഞ്ഞി അരി 'മലയാണ്ടവരുടെ ഭക്ഷണം' കാവൽ ദൈവത്തിന് പ്രത്യേക പൂജ
വട്ടവടയിലെ കൃഷികളുടെ കാവൽ ദൈവമെന്നാണ് മലയാണ്ടവരെക്കുറിച്ചുളള ഗ്രാമീണരുടെ വിശ്വാസം. നീലക്കുറിഞ്ഞിയുടെ അരി മലയാണ്ടവരുടെ ഭക്ഷണമാണെന്നും.
മൂന്നാര്‍: നീലക്കുറിഞ്ഞിക്ക് പൂജ ചെയ്തും സംരക്ഷണമൊരുക്കിയും വട്ടവടയിലെ നാട്ടുകാർ. കൃഷിയുടെ ദൈവമായ മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നീലകുറിഞ്ഞി പൂത്തു തുടങ്ങിയതോടെയാണ് ഗ്രാമ തലവന്മാരുടെ നേതൃത്വത്തിൽ പൂജ തുടങ്ങിയത്.
വട്ടവടയിലെ കൃഷികളുടെ കാവൽ ദൈവമെന്നാണ് മലയാണ്ടവരെക്കുറിച്ചുളള ഗ്രാമീണരുടെ വിശ്വാസം. നീലക്കുറിഞ്ഞിയുടെ അരി മലയാണ്ടവരുടെ ഭക്ഷണമാണെന്നും. ദൈവീക വസ്തുവായി കാണുന്ന നീലക്കുറിഞ്ഞി പൂത്താൽ മലനിരകളിൽ കൂടി നടക്കുന്നതിന് ഇവിടുത്തകാർ ചെരുപ്പുപയോഗിക്കുക പോലുമില്ല. ഇലയും പൂക്കളുമൊന്നും കടിയ്ക്കുകയേ നശിപ്പിക്കുകയോ ചെയ്യില്ല.
പകരം പൂക്കൾ കൊഴിഞ്ഞ് മലയാണ്ടവരുടെ ഭക്ഷണമായ അരി കൊഴിയുന്നത് വരെ കാത്ത് സൂക്ഷിക്കും. ഇത്തവണയും പ്രത്യേക പൂജകൾ നടത്തിപൊങ്കലും സമർപ്പിച്ചു. പിന്നാലെ കുറിഞ്ഞി പൂത്ത കോവിലൂർ കുറ്റത്തിമലയ്ക്ക് കാവലായി ആറ് പേരെ നിയോഗിക്കുകയും ചെയ്തു. കുറിഞ്ഞി നശിച്ചാൽ പ്രദേശത്തെ കൃഷികളും മറ്റെല്ലാമും നശിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. അതുകൊണ്ട് തന്നെ മറ്റെവിടുത്തെക്കാളും എക്കാലവും നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്ന പ്രദേശവുമാണ് വട്ടവട.