Asianet News MalayalamAsianet News Malayalam

ഇരിങ്ങാലക്കുട ബസില്‍ കണ്ടക്ടറായി ഇന്നസെന്‍റ്

ഇരിങ്ങാലക്കുടയിൽ നിന്നും ചാലക്കുടിയിലേക്ക് പുറപ്പെടുന്ന  ബസിലാണ് ഇന്നസെന്റ്  കണ്ടക്റ്ററായി എത്തിയത് . കണ്ടക്ടറുടെ ബാഗിന് പകരം ബക്കറ്റുമായാണ് എംപിയെത്തിയത്. 

ചാലക്കുടി: മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ സ്വകാര്യബസുകള്‍ കാരുണ്യയാത്ര നടത്തിയപ്പോള്‍ കണ്ടക്ടറായെത്തിയത് ചാലക്കുടി എം പി ഇന്നസെൻറ്. ഇരിങ്ങാലക്കുടയിൽ നിന്നും ചാലക്കുടിയിലേക്ക് പുറപ്പെടുന്ന  ബസിലാണ് ഇന്നസെന്റ്  കണ്ടക്റ്ററായി എത്തിയത് . കണ്ടക്ടറുടെ ബാഗിന് പകരം ബക്കറ്റുമായാണ് എംപിയെത്തിയത്. 

രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുടയില്‍ നിന്നുളള ജോമിനാസ് ബസിലെ കണ്ടക്ടറെ കണ്ട് യാത്രക്കാര്‍ ആദ്യം അമ്പരന്നു.പിന്നീട് ചിരിച്ചു.യാത്രകാരിൽ നിന്നും  ടിക്കറ്റ്   നിരക്കിന്   പകരം   ഇഷ്ടമുള്ള തുക സംഭാവനയായി കണ്ടക്ടര്‍ ഇന്നസെൻറ് ബക്കറ്റിൽ  ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും കല്ലേറ്റുങ്കര വരെയുളള യാത്രയില്‍  പഴയ ബസ്സ് യാത്രയുടെ  അനുഭവങ്ങളും  എംപി പങ്കുവെച്ചു . തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ്  അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറ്റി അമ്പതുബസ്സുകളാണ് ഇരിങ്ങാലക്കുടയില്‍ കാരുണ്യയാത്ര നടത്തിയത്.