Asianet News MalayalamAsianet News Malayalam

പേമാരി തുടരുന്നു, 33 ഡാമുകള്‍ തുറന്നു, വിമാനത്താവളം അടച്ചു, 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും മഴയും പ്രളയവും തുടരുകായാണ്. ഇതോടെ  12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുന്നത്. നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.
 

kerala in heavy rain
Author
Thiruvananthapuram, First Published Aug 15, 2018, 12:51 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും മഴയും പ്രളയവും തുടരുകായാണ്. ഇതോടെ  12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുന്നത്.  നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുകയാണ്. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകളുടെ വേഗം കുറച്ചിട്ടുണ്ട്. ആലപ്പുഴ പുറങ്കടലിൽ മൽസ്യബന്ധന ബോട്ടിൽ വെള്ളം കയറി മൂന്ന് മൽസ്യത്തൊഴിലാളികളെ കാണാനില്ല. നാലു പേരെ നാവിക സേന രക്ഷിച്ചു, കാണാതായവർക്കായി  തെരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മാത്രം അഞ്ച് പേര്‍ മിരിച്ചു.  മണ്ണിടിഞ്ഞ് വീണ് കൊണ്ടോട്ടിയിൽ രണ്ടു പേരും മൂന്നാറിൽ ഒരാളും മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് കൈതക്കുണ്ട് സ്വദേശി അനീസും ഭാര്യ സുനീറയുമാണ് മരിച്ചത്. ഒരു കുട്ടി മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൂന്നാറിൽ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ജീവനക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത് . ഇടുക്കി കീരിത്തോടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കിയില്‍ വീട്ടില്‍ വെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒറീസ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളില്‍ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. 

കോഴിക്കോട്  

ദേശീയപാതയിൽ കൊടുവള്ളി നെല്ലാങ്കണ്ടിയിൽ ഗതാഗതം തടസപ്പെട്ടു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതോടെ റോഡ് മുങ്ങി. ചാലിയാർ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ മാവൂർ , പരിസര പ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി 150 ഓളം വീടുകൾ ഒഴിപ്പിച്ചു. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങൾ വന്നു മൂടിയ പാലത്തിലെ മരങ്ങൾ സൈന്യത്തിൻറെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു. 

കണ്ണപ്പൻകുണ്ടിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്ന ജലസേചനവകുപ്പിന്‍റെ പാലങ്ങളിലെ മരങ്ങളാണ് സൈന്യം നീക്കം ചെയ്യുന്നത്. ഉരുൾപൊട്ടലിൽ മരങ്ങളും പാറകളും അടിഞ്ഞ് കണ്ണപ്പൻകുണ്ട് പാലം മൂടിയതോടെ വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകിയിരുന്നു.  താമരശ്ശേരിയിൽ തോട്ടിൽ വീണ് കാണാതായ വിദ്യാർത്ഥിയ്ക്കായി ഇന്നും തെരച്ചിൽ തുടരുന്നു. 

വയനാട്

കനത്ത മഴയില്‍ ദുരിതത്തിലായഴ്ന്ന വയനാട്ടില്‍ ഇന്ന് മഴയക്ക് നേരിയ ശമനമുണ്ട്. ഇതോടെ ബാണാസുര സാഗറിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൈസൂർ കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിലെ തകരപ്പാടി പൊൻകുഴി പ്രദേശം വെള്ളത്തിലായി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ മുത്തങ്ങയിലും  കർണാടകത്തിൽ നിന്നുള്ള വാഹനങ്ങൾ ഗുണ്ടൽപേട്ടയിൽ തടയുന്നുണ്ട്. വനത്തിലൂടെ യാത്ര ചെയ്യരുതെന്ന് ഇരുസംസ്ഥാനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടവരെ സൈന്യത്തിന്‍റെ സഹായത്തോടെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഇതുവരെ ഏതാണ്ട് 17,000 ത്തോളം പേർ വയനാട്ടില്‍ മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 

മലപ്പുറം

മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭർത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകന്‍ വീടിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 

കണ്ണൂര്‍

മലയോര മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കണ്ണൂരിലെ മലയോര മേഖലയിൽ കൂടുതൽ പ്രദേശങ്ങളിൽ, വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൊട്ടിയൂർ ചപ്പമല, ഇരിട്ടിയിലെ കരിക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളിൽ നിന്ന് ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. ആള്കളെ ഇങ്ങോട്ടു മാറ്റി. അമ്പതോളം കുടുംബങ്ങൾ ആണ് ഇന്നലെ രാത്രി മാത്രം ദുരിതാശ്വാസ ക്യമ്പിൽ എത്തിയത്. എടക്കാനത്ത് ഒരുവീട് ഇന്നലെ പൂർണമായും തകർന്നു

തൃശ്ശൂര്‍

ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലടി ചെങ്ങൽ, വട്ടത്തറ മേഖല പൂർണമായും വെള്ളത്തിനടിയിലായി തുറവുംകര നിന്നും ആളുകളെ ക്യാമ്പ് കാലിലേക്ക് മാറ്റി. പെരിയാറിലെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കും വിധം ഉയര്‍ന്നു.     ജലനിരപ്പ് ക്രമാതീതമായി ഉയർന്ന ചിമ്മിനി ഡാമിന്‍റെ  നാല് ഷട്ടറുകൾ 40 സെന്‍റീ മീറ്റർ വീതവും പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകൾ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്‍റെ നാല് ഷട്ടറുകൾ  20 സെന്‍റീമീറ്ററും വീണ്ടും ഉയർത്തി. പെരിങ്ങൽകുത്ത് ഡാമിന്‍റെ സ്ലൂയിസുകളും ഷട്ടറുകളും കൂടുതൽ ഉയർത്താൻ തീരുമാനിച്ചതോടെ അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. അതിരപ്പള്ളി. വാൽപ്പാറ റൂട്ടിൽ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പെരിയാറിന്‍റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി. 

എറണാകുളം 

റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെയുള്ള വിമാന സർവീസ് നിർത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. അവലോകന യോഗത്തിന് ശേഷം വിമാനമിറങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. പെരുമ്പാവൂർ പാലക്കാട്ടുതാഴം മേഖല വെള്ളത്തിനടിയിലായി. ലേബർ ക്യാമ്പുകൾ മുങ്ങി. കോടനാട് അഭയാരണ്യത്തിലേക്കുള്ള ഏക സഞ്ചാരമാർഗമായ പാലം വെള്ളത്തിൽ മുങ്ങി. 

അഭയാരണ്യത്തിലെ മൃഗങ്ങൾക്ക് കുഴപ്പമില്ല.  കോതമംഗലം തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. കോതമംഗലം ടൗൺ യുപി സ്കൂളിലേക്കാണ് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.  ഇടമലയാർ ഡാം സംഭരണ പരിധിക്കപ്പുറം തുടരുന്നു. ഡാമിലെ ജലനിരപ്പ് 169.15 മീറ്ററിലെത്തി. പരമാവധി സംഭരണശേഷി 169 മീറ്ററാണ്. ഇന്നലെ വൈകുന്നേരം മുതൽ ഡാമിലെ ജലനിരപ്പ് സംഭരണശേഷി കടന്നിരുന്നു. ഇടമലയാർ ഡാമിലെ നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. മൂന്നാര്‍ ഹെഡ് വർക്സ് ഡാം തുറന്നതിനെ തുടർന്ന് പള്ളിവാസലില്‍ ആറ്റുകാട് പാലത്തില്‍ വെള്ളം കയറി.

പത്തനംതിട്ട, ശബരിമല

പെരുനാട് മടത്തുംമൂഴിയിൽ ഉരുൾ പൊട്ടി മണ്ണാറകളഞ്ഞി ചാലക്കയം പാതയിൽ വെള്ളം കയറി. പെരുന്തേനരുവിക്ക് മുകളിൽ അറയാഞ്ഞലി മണ്ണിൽ പമ്പാനദിക്ക് കുറുകെയുള്ള തൂക്ക് പാലo ഒലിച്ചുപോയി.  അറയാഞ്ഞലി മണ്ണ്ആ ദിവാസി മേഖല ഒറ്റപ്പെട്ടു. വയ്യാറ്റുപുഴ സ്കൂളിന് മുകളിൽ ട്രാൻസ്ഫോർമ റിനു സമീപത്ത്  വനത്തിലാണ് ഉരുൾ പൊട്ടിയത്. മീൻകുഴി റോഡില്‍ ഗതാഗതം തടസപ്പെട്ടു. റാന്നി, വടശ്ശേരിക്കര മേഖലകൾ  ഒറ്റപ്പെട്ടു. വനമേഖലയിൽ ഉരുൾ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടിരിക്കുന്നത്. ത്രിവേണിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. 

പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. പമ്പ കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട്ടിലും വെള്ളം കയറി. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. പരസ്പരം ബന്ധപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളും ഉണ്ട്. ആറന്മുളയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളത്തനടിയിലായി. അതേസമയം നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട തുറന്നു. 

ഇടുക്കി

മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത്.  ഇടുക്കിയിൽ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേര്‍ അഭയം തേടി. കുടുതൽ ക്യാമ്പുകൾ തുറക്കുന്നു. ഇടുക്കി നേര്യമംഗലം പാത യിൽ പാബ്ള മുതൽ ചെറുതോണി വരെ പത്ത് സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അടിമാലി ഇടുക്കി റോഡും കരിമ്പൻ മുരിക്കാശ്ശേരി റോഡും നിരവധി സ്ഥലങ്ങളിൽ തടസ്സപ്പെട്ടു.  ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മൂന്നാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം  അറിയിച്ചിട്ടുണ്ട്. 

മുല്ലപ്പെരിയാറില്‍ രാവിലെ  സെക്കന്‍റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത് ഇപ്പോൾ 18000 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. 13 സ്പിൽവേ ഷട്ടറുകളിലൂടെ ഇപ്പോൾ സെക്കന്‍റിൽ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയാണ്. ഷട്ടറുകൾ മൂന്ന് മീറ്ററിലധികമാണ് ഉയർത്തിയിരിക്കുന്നത്. പരമാവധി സംഭരണശേഷിയായ 142ലേക്ക് വെള്ളത്തിന്‍റെ അളവ് കൂടുകയാണ്. അതുകൊണ്ട് തന്നെ വെള്ളം കൂടുതൽ ഒഴുക്കിവിടാൻ അധികൃതർ നിർബന്ധിതരാകുകയാണ്. 141.6 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാകാതിരിക്കാൻ പരമാവധി വെള്ളം ഏത് നിമിഷവും തമിഴ്നാട് അധികൃതർ തുറന്നുവിട്ടേക്കും. വണ്ടിപ്പെരിയാറിൽ പെരിയാർ കുത്തി ഒഴുകുകയാണ്.  5000ത്തിലധികം പേരെയാണ് ഇതിനോടകം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പിനെയും ബാധിക്കുകയാണ്. നിലവിൽ 2398.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. സെക്കന്‍റിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടമലയാർ ഡാമിലെ ജലനിരപ്പും ആശങ്കാജനകമായി കൂടുകയാണ്. 169.21 അടിയാണ് ഇപ്പോൾ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 169 അടിയാണ്. ജലനിരപ്പ് ഇപ്പോൾ ഇതിനും മുകളിലാണ്. നാല് ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലനിരപ്പുയരുന്നതിനാൽ ഇടുക്കി ഇരട്ടയാർ ഡാം എപ്പോൾ വേണമെങ്കിലും തുറന്നു വിടാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരട്ടയാർ നോർത്ത്, പുത്തൻപാലം, ഈട്ടിത്തോപ്പ്, കല്ലാർമുക്ക് തുടങ്ങി ഇരട്ടയാറിന്‍റെ തീര പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

ആലപ്പുഴ

ആലപ്പുഴ പുറങ്കടലിൽ മൽസ്യബന്ധന ബോട്ടിൽ വെള്ളം കയറി മൂന്ന് മൽസ്യത്തൊഴിലാളികളെ കാണാനില്ല. നാലു പേരെ നാവിക സേന രക്ഷിച്ചു, കാണാതായവർക്കായി  തെരച്ചിൽ തുടരുന്നു. അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. പമ്പയാറ്റിൽ നിന്ന് വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എസി റോഡിലൂടെ കെഎസ്ആർടിസി സർവ്വീസ് ഭാഗികമാണ്. പമ്പാനദിയില്‍  ജലനിരപ്പ് ആറടി ഉയർന്നു. അപ്പർ കുട്ടനാട്ടിൽ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതം. കടപ്രയിൽ കോട്ടയ്ക്കമാലി കോളനിയിൽ ഒറ്റപ്പെട്ട 36 കുടുംബംഗങ്ങളെ ദുരിതാശ്വാസ ന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ മൂന്ന് ഡാമുകളിലെ വെള്ളമാണ് പമ്പയിലൂടെ വീടുകളിൽ കയറുന്നത്.

പരുമല മുളപ്പുറത്ത് കടവിലെ 50  കുടുംബംഗങ്ങളേയും പുലർച്ചെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.  തിരുവല്ല താലൂക്കിൽ  95 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 4208 കുടുംബങ്ങളാണ് അഭയം തേടിയത് . ആലപ്പുഴ ജില്ലയിൽ എടത്വ - തലവടി - ചെങ്ങന്നൂർ ഭാഗങ്ങളിലും വെള്ളം കയറി. ഒന്നര മാസത്തിനിടെ നാലാം തവണയാണ് അപ്പർകുട്ടനാട്ടിൽ വെള്ളം പൊങ്ങുന്നത്. കിഴക്കൻ മേഖലയിൽ വെള്ളം ഇറങ്ങിയാൽ  കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ് ജനം.

കൊല്ലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ കുളത്തുപ്പുഴ വെള്ളപ്പൊക്ക ഭീഷണിയില്‍. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തില്‍ വെള്ളം കയറി. ആദിവാസി മേഖലയായ 50 ഏക്കര്‍ പ്രദേശത്തെക്ക് എത്തിച്ചരാനുള്ള ഏക പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ശംഖിലി വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. ആകെ 12 അടിയാണ് ഡാം ഷട്ടർ ഉയർത്താൻ കഴിയുക. നിലവിൽ അഞ്ച് അടിയോളം ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. കല്ലടയാറിന്റെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ  മാറ്റി പാർപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു.

പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ' ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളെ ട്രൈബല്‍ എല്‍പി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. കല്ലുവെട്ടംകുഴിയില്‍ ആറ്റിറമ്പ് പ്രദേശത്ത് വെള്ളം കയറിയതോടെ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി കല്ലുവെട്ടാംകുഴി ഹയര്‍സെക്കന്‍ററി സ്കൂളില്‍ ക്യാമ്പ് തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.  കുളത്തുപ്പുഴയും വെള്ളപ്പൊക്ക ഭീഷണിയായതോടെ തെന്മല പരപ്പാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കിവിടാനുള്ള നിര്‍ദേശം നല്‍കി.

തിരുവനന്തപുരം

തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. ജഗതിയിൽ കിള്ളിയാർ തീരത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്  ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. 

മുല്ലപെരിയാര്‍ ഡാമിന്‍റെ 13 സ്പില്‍വേയും തുറന്നു

മുല്ലപെരിയാര്‍ ഡാമിന്‍റെ 13 സ്പില്‍വേയും തുറന്നു.  പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 5200 അടി വെള്ളമാണ്.  നീരൊഴുക്ക്  രണ്ടു  വർഷത്തിനിടയില ഏറ്റവും   ഉയർന്ന തോതിലാണിപ്പോള്‍. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. നിലവില്‍ ജലനിരപ്പ് 141 അടിയിലേക്കെത്തി. മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്‍റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു

ജില്ലയുടെ തെക്കൻ പ്രദേശമായ നെയ്യാറ്റിൻകര താലൂക്കിൽ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും  റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്. 

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

 മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങി.ഇതോടെ വിമാനത്താവളത്തില്‍  നിന്നുള്ള വിമാന സർവീസുകൾ നാല് ദിവസത്തേക്ക് നിര്‍ത്തിവച്ചു.  ശനിയാഴ്ച വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ചെങ്കൽ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സർവീസുകളെ ബാധിച്ചത്. 

റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറി. നേരത്തെ വിമാനത്താവളത്തിന്‍റെ  പ്രവർത്തനങ്ങൾ ഇന്ന് പുലർച്ചെ നാലു മുതൽ ഏഴ് മണി വരെ നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,​ വെള്ളം കൂടിയതോടെ ഇത് ഉച്ചയ്ക്കു രണ്ട് മണി വരെ നീട്ടുകയായിരുന്നു. അതേസമയം, വിമാനത്താവളത്തിൽ യാത്രക്കാർക്കായി കൺട്രോൾ റൂം തുറന്നു. നന്പർ: 0484 – 3053500, 2610094.

Follow Us:
Download App:
  • android
  • ios