പത്തനംതിട്ട; അഞ്ച് മരണം, 7000-ലധികം പേരെ രക്ഷപ്പെടുത്തി
പത്തനംതിട്ടയിൽ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ഏഴായിരത്തിലധികം പേരെ രക്ഷപ്പെടുത്തി. അച്ചൻ കോവിലാർ കരവിഞ്ഞതോടെ പന്തളം നഗര വെള്ളത്തിൽ മുങ്ങി.ചിറ്റാർ സീതത്തോട് മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ അഞ്ച് പേരിൽ നാല് പേരുടെ മൃതശരീരം കൂടെ കണ്ടെത്തി.
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ഏഴായിരത്തിലധികം പേരെ രക്ഷപ്പെടുത്തി. അച്ചൻ കോവിലാർ കരവിഞ്ഞതോടെ പന്തളം നഗര വെള്ളത്തിൽ മുങ്ങി.ചിറ്റാർ സീതത്തോട് മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ അഞ്ച് പേരിൽ നാല് പേരുടെ മൃതശരീരം കൂടെ കണ്ടെത്തി.
പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ആയിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനകം ഏഴായിരത്തിലധികം പേരെ രക്ഷിച്ചുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തകർ എല്ലാ മേഖലകളിലും എത്തുന്നില്ലെന്ന് പരാതികളുയരുന്നുണ്ട്. തിരുവല്ല, ആറാട്ടുപുഴ, ചെറുകോൽപ്പുഴ, തുടങ്ങിയ മേഖയിലാണ് ഇപ്പോഴും ആളുകൾ കുടുങ്ങിയിരിക്കുന്നത്.
വെള്ളവും ഭക്ഷണവും ഇല്ലാതെ വെള്ളത്തിൽ അകപ്പെട്ടവർ ക്ഷീണിതരായിട്ടുണ്ട്. നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ എത്തിയതൊനൊപ്പം, സൈനിക സംഘവും കൂടതൽ അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കുടങ്ങിയവരെ വായുമാർഗം രക്ഷപ്പെടുത്തി.
അച്ചൻ കോവിലാർ കരകവിഞ്ഞതോടെ പന്തളം ടൗൺ വെള്ളത്തിനടിയിലായി. അതിനിടെ ചിറ്റാർ സീതത്തോട് മേഖലകളിൽ രണ്ട് ദിവസം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലു പേരുടെ മൃതശരീരം കൂടെ ഇന്ന് കണ്ടെത്തി. സീതത്തോട് സ്വദേശികളായ പ്രമോദ്, രാജമ്മ, ചിറ്റാർ സ്വദേശികളായ രാജൻ , രമണി എന്നിവരുടെ മൃതശരീരങ്ങളാണ് കണ്ടെത്തിയത്.
പമ്പാ നദിയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ആനത്തോട്, കൊച്ച് പമ്പാ, അണകെട്ടുകളിലൂടെ ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചു. വൈദ്യുതി, വാർത്താ വിനിമയ ബന്ധം ജില്ലയിൽ തകരാറിലാണ്. ജില്ലയിൽ ഇന്ധന ക്ഷാമം നേരിടുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ഇതുവരെ ബാധിച്ചിട്ടില്ല.