ബലാത്സംഗക്കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവെന്ന് പൊലീസ്
ഫ്രാങ്കോ മുളയ്ക്കൽ 2014 ൽ ബിഷപ്പായി ചുമതലയേറ്റതിന് ശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു ദിവസം നടത്തിയിരുന്ന പ്രാർത്ഥനാ യോഗം നിലച്ചെന്ന വിവരത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കായി എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായാണ് കേരളാ പൊലീസ് ജലന്ധറിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജലന്ധര്‍: ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി ബലപ്പെടുത്തുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. ഈ തെളിവുകളുടേയും കഴിവിഞ്ഞ ദിവസം രേഖപ്പെടുത്തിയ മൊഴികളുടേയും അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്ന് (12.8.2018) ജലന്ധറിൽ കൂടുതൽ തെളിവെടുപ്പ് നടത്തും. വൈദികരിൽ നിന്ന് ഇന്ന് മൊഴിയെടുക്കുന്നുണ്ട്.
മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് ഇന്ന് വീണ്ടും അന്വേഷണ സംഘം എത്തുമെങ്കിലും ബിഷപ്പിനെ ചോദ്യം ചെയ്യണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ക്രമസമാധാന സ്ഥിതി കൂടി കണക്കിലെടുക്കാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഫ്രാങ്കോ മുളയ്ക്കൽ 2014 ൽ ബിഷപ്പായി ചുമതലയേറ്റതിന് ശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു ദിവസം നടത്തിയിരുന്ന പ്രാർത്ഥനാ യോഗം നിലച്ചെന്ന വിവരത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും.
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ഞായറാഴ്ച ചോദ്യം ചെയ്യുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കേരളാ പൊലീസ് എന്നാല്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അന്വേഷണ സംഘം ഇന്നലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് എത്തി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. സൈബർ തെളിവുകളും ശേഖരിച്ചു.
മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴിയാണ് എടുത്തത്. സന്യാസിനി സമൂഹത്തിന്‍റെ ഉപദേശക സമിതി അംഗങ്ങളിൽ നിന്നാണ് ഡി.വൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നേരത്തെ മദര്‍ ജനറാൽ അടക്കമുള്ള കന്യാസ്ത്രീകള്‍ കേരളത്തിലെത്തി പൊലീസ് സംഘത്തിന് മൊഴി നല്കിയിരുന്നു.
കന്യാസ്ത്രീയുടെ പരാതി വ്യാജമെന്ന് ബിഷപ്പിനോടുള്ള വൈരാഗ്യം മൂലമാണ് പരാതി നല്കിയതെന്നുമായിരുന്നു കന്യാസ്ത്രീകളുടെ വാദം. ഇന്നലെ രാത്രി വൈകി നാല് പേരിൽ നിന്ന് മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു. ബിഷപ്പിനെ അനുകൂലിക്കുന്നവരിൽ നിന്നും എതിര്‍ക്കുന്നവരിൽ നിന്നുമാണ് മൊഴിയെടുത്തത്. ബിഷപ്പ് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടതായി ഒരാള്‍ മൊഴി നല്‍കിയെന്നാണ് വിവരം. മറ്റുള്ളവരുടെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യൂ.
ഇയാള്‍ക്കായി എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായാണ് കേരളാ പൊലീസ് ജലന്ധറിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രൂപതയ്ക്കുള്ളിൽ നടത്തിയ അന്വഷണത്തെ തുടർന്ന് നടപടിയെടുത്തതിന്‍റെ വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്നാണ് ബിഷപ്പിന്‍റെ വാദം. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് ബിഷപ്പ് പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു.