സുപ്രീംകോടതി; കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
ജ. ദിനേഷ് മഹേശ്വരിയേയും ജ. സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ഇതിനിടെ കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് എസ് കെ കൌള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ദില്ലി: ജ. ദിനേഷ് മഹേശ്വരിയേയും ജ. സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ഇതിനിടെ കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് എസ് കെ കൌള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.
അതിനിടെ, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിൻവലിച്ചത് വിവാദമാകുന്നു. ഇവര്‍ക്ക് പകരമാണ് ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ നീക്കത്തിനെതിരെ വിരമിച്ച ജഡ്ജിമാരും സിറ്റിംഗ് ജഡ്ജിമാരും രംഗത്തെത്തി.
32 ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്നാണ് ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും നിയമിക്കുന്നതെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ വിമര്‍ശിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. കോളീജിയം ആദ്യം നിര്‍ദ്ദേശിച്ചത് ജസ്റ്റിസ് നന്ദ്രജോഗ്, ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെയായിരുന്നു.
ആ തീരുമാനം കഴിഞ്ഞ ആഴ്ച നടന്ന ഒരു അസാധാരണ നീക്കത്തിലൂടെ ഇരുവരെയും തഴഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി ജ. ദിനേഷ് മഹേശ്വരിയേയും ദില്ലി ഹൈക്കോടതി ജ. സഞ്ജീവ് ഖന്നയേയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി തീരുമാനിക്കുകയായിരുന്നു. കോളീജിയം തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജഡ്ജി ജെ ചെലമേശ്വരും പറഞ്ഞു. ഇതോടെ ഇന്ത്യന്‍ നീതിന്യായ പീഠത്തിലെ പ്രശ്നങ്ങള്‍ ആവസാനിച്ചിട്ടില്ലെന്ന് തന്നെയാണ് വെളിവാകുന്നത്.