ഇത് ചരിത്ര തീരുമാനം; കാലിക്കറ്റ് സര്‍വകലാശാല സ്പോര്‍ട്സ് മീറ്റില്‍ മത്സരിക്കാന്‍ ഇനി ട്രാന്‍സ്‍ജെന്‍ഡറുകളും
കോളജുകളില്‍ ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് പ്രത്യേക സീറ്റുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്: ട്രാന്‍സ്‍ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റി സ്പോര്‍ട്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി കാലിക്കറ്റ് സർവകലാശാല. സിന്‍ഡിക്കേറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലപ്പുറം ഗവണ്‍മെന്‍റ് കോളജിലെ ട്രാന്‍സ്‍ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ റിയ ഇഷ നല്‍കിയ ഹര്‍ജിയിലാണ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് കമ്മിറ്റി തീരുമാനം എടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളില്‍ പഠിക്കുന്ന ട്രാന്‍സ്‍ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യൂണിവേഴ്സിറ്റി സ്പോര്‍ട്സ് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഇതോടെ അവസരമൊരുങ്ങി.
പ്രത്യേക വിഭാഗമുണ്ടാക്കി മത്സരിപ്പിക്കില്ലെന്നും മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പം അവരും ഏറ്റുമുട്ടണമെന്ന് അധികൃതര്‍ പറഞ്ഞു. കോളജുകളില്‍ ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് പ്രത്യേക സീറ്റുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരിക്കുന്നത്.
എന്നാല്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി നിയമം പാസാക്കിയാല്‍ മാത്രമേ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള കായിക മത്സരങ്ങളില്‍ ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കൂ.