കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; യുവതി അറസ്റ്റിൽ
വിവാഹിതയായ ശിൽപ്പ പാഞ്ചൽ(36) കഴിഞ്ഞ രണ്ടുവർഷമായി ബാപുനഗർ സ്വദേശി ഗോപാൽ ഗോഹിൽ(40) എന്നയാളുമായി പ്രണയത്തിലാണ്. ഗോഹിലിനൊപ്പം ജീവിക്കാൻ ഭർത്താവ് ദിലീപിനെ ഒഴിവാക്കാനുള്ള ശ്രമമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്
അഹമദാബാദ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് യുവതിയെ സഹായിച്ചയാളെയും പൊലീസ് പിടികൂടി. ഗുജറാത്തിലെ അഹമദാബാദിലാണ് സംഭവം.
വിവാഹിതയായ ശിൽപ്പ പാഞ്ചൽ(36) കഴിഞ്ഞ രണ്ടുവർഷമായി ബാപുനഗർ സ്വദേശി ഗോപാൽ ഗോഹിൽ(40) എന്നയാളുമായി പ്രണയത്തിലാണ്. ഗോഹിലിനൊപ്പം ജീവിക്കാൻ ഭർത്താവ് ദിലീപിനെ ഒഴിവാക്കാനുള്ള ശ്രമമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് ക്രൈം ബ്രാഞ്ച് എ സി പി ശങ്കർ ചൗധരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ഭർത്താവിനെ കൊന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് ശിൽപ്പ ഗോഹിലിനോട് പറഞ്ഞു. എന്നാൽ ഗോഹിൽ വഴങ്ങിയില്ല. തുടർന്ന് ബന്ധുവായ ഹരേഷ് പാഞ്ചലിനെ (40) പ്രണയം നടിച്ച് ശിൽപ്പ വശത്താക്കി. ഭർത്താവിനെ കൊല്ലുകയാണെങ്കിൽ ഒരുമിച്ച് ജീവിക്കാമെന്ന് ഹരേഷ് പാഞ്ചലിനും ശിൽപ്പ വാഗ്ദാനം നൽകി.
തുടർന്ന് ശിൽപ്പ പറഞ്ഞതനുസരിച്ച് സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുൻപ് ജഗത്പുരിയിൽവച്ച് ദിലീപിനെ കൊല്ലാൻ ഹരേഷ് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കൊല്ലാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ ഹരേഷ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പിന്നീട് രണ്ടാം തവണയാണ് ദിലീപിനെ കൊല്ലാൻ പദ്ധതിയിടുന്നത്. തുടർന്ന് സംഭവം നടന്ന ഒാഗസ്റ്റ് ഒന്നിന് വൈകുന്നേരം ജഗത്പൂരിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദിലീപിനെ വിളിച്ചുവരുത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി ആർ മൽഹോത്ര നേതൃത്വം നൽകിയ സംഘമാണ് ഹരേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ ഹരേഷ്, ശിൽപ്പയുടെ പങ്കും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ശിൽപ്പയെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ശങ്കർ ചൗധരി പറഞ്ഞു.
പതിനേഴും പതിനാലും വയസ്സുള്ള രണ്ട് പെൺമക്കളാണ് ശിൽപ്പക്ക്. വാജ് ജില്ലയിലെ ഒരു റെഡിമെയ്ഡ് വസ്ത്രശാലയിലെ ജീവനക്കാരനാണ് ഹരേഷ്. ഹരേഷിനും രണ്ടുകുട്ടികളുണ്ട്.