അഭിമാന നേട്ടവുമായി ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്
ബൽജിയത്തിന്റെ ആർതൻ വാൻ ഡോറെൻ, അർജന്റീനയുടെ ലൂക്കാസ് വിയ്യ എന്നിവരെ മറികടന്നാണ് മൻപ്രീതിന്റെ നേട്ടം.
മുംബൈ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് ഒളിംപിക്സ് യോഗ്യത നേടിക്കൊടുത്തത് ഉൾപ്പടെയുള്ള മികവിനാണ് അംഗീകാരം.
ബൽജിയത്തിന്റെ ആർതൻ വാൻ ഡോറെൻ, അർജന്റീനയുടെ ലൂക്കാസ് വിയ്യ എന്നിവരെ മറികടന്നാണ് മൻപ്രീതിന്റെ നേട്ടം. എല്ലാ ദേശീയ അസോസിയേഷൻ പ്രതിനിധികളും മാധ്യമപ്രവർത്തകരും ആരാധകരും കളിക്കാരും പങ്കെടുത്ത വോട്ടെടുപ്പിൽ 35.2 ശതമാനം വോട്ടുനേടിയാണ് മൻപ്രീത് ഒന്നാമതെത്തിയത്.
2012, 2016 ഒളിംപിക്സുകൾ അടക്കം 260 മത്സരങ്ങളിൽ മൻപ്രീത് ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വിവേക് സാഗർ പ്രസാദും ലാൽറെം സിയാമിയും പുരുഷ വനിതാ റൈസിംഗ് സ്റ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി.