നാല്പതാമത് ഗൾഫ് ഉച്ചകോടിക്ക് സൗദിയില്‍ ആരംഭം
മേഖലയുടെ സുരക്ഷയും സ്ഥിരതയും യമൻ, ഇറാൻ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ഊന്നൽ നൽകും എന്നാണ് കരുതുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിക്ക് ഊഷ്മള സ്വീകരണമാണ് റിയാദിൽ ലഭിച്ചത്.
റിയാദ്: നാല്പതാമത് ഗൾഫ് ഉച്ചകോടിക്ക് സൗദിയിൽ തുടക്കമായി. ഖത്തർ പ്രധാനമന്ത്രിയുൾപ്പെടയുള്ള രാഷ്ട്ര നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മേഖല അഭിമുഖീകരിച്ച പല പ്രതിസന്ധികളും തരണം ചെയ്യാൻ അംഗ രാജ്യങ്ങൾക്കു കഴിഞ്ഞതായി സൽമാൻ രാജാവ് അഭിപ്രായപ്പെട്ടു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന നാല്പതാമത് ഗൾഫ് ഉച്ചകോടിക്കെത്തിയ രാഷ്ട്രത്തലവന്മാരെ സൽമാൻ രാജാവാണ് സ്വീകരിച്ചത്.
യു.എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മുഹമ്മദ് അൽ സൈദ്, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനി എന്നിവരെയാണ് രാജ്യ തലസ്ഥാനത്തു സൽമാൻ രാജാവ് സ്വീകരിച്ചത്.
മേഖല അഭിമുഖീകരിച്ച പല പ്രതിസന്ധികളും തരണം ചെയ്യാൻ അംഗ രാജ്യങ്ങൾക്കു കഴിഞ്ഞതായി ഉച്ചകോടിക്ക് മുന്നോടിയായി സൽമാൻ രാജാവ് പറഞ്ഞു.
ഇന്നലെ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഉച്ചകോടിയുടെ അജണ്ടയ്ക്ക് അന്തിമ രൂപം നൽകിയത്. യു.എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ.അബ്ദുൽലത്തീഫ് അൽ സയ്യാനിയും ജി.സി.സി അംഗ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പങ്കെടുത്തു.
ഉച്ചകോടിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി വിവിധ റിപ്പോർട്ടുകളും മന്ത്രിമാരുടെ യോഗം പരിശോധിച്ചു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും യമൻ, ഇറാൻ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ഊന്നൽ നൽകും എന്നാണ് കരുതുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിക്ക് ഊഷ്മള സ്വീകരണമാണ് റിയാദിൽ ലഭിച്ചത്. കഴിഞ്ഞ മെയ് മാസം മക്കയിൽ ചേർന്ന അടിയന്തിര ഉച്ചകോടിയിലും ഖത്തർ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.