മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസി മലയാളിയും ബന്ധുവും അപകടത്തിൽ മരിച്ചു
വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്ന ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഈ വാഹനം റിക്കവറി വാന്‍ ഉപയോഗിച്ച് മാറ്റുന്നതിനിടെ നിയനത്രണം വിട്ടെത്തിയ ബസ് ഇടിച്ചാണ് മരണം.
കൊല്ലം: മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പോയ പ്രവാസി മലയാളിക്ക് വാഹാനാപകടത്തില്‍ ദാരുണ മരണം. കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ.നൈനാൻ(37) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ നാലിന് കൊല്ലം– തമിഴ് നാട് തിരുമംഗലം ദേശീയ പാതയിൽ അരുണാച്ചി മെയിൻ റോഡിന് സമീപത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചത് . ജിജുവിന്റെയും ബന്ധുവിന്‍റെയും മരണം യുഎഇയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
ബന്ധുക്കൾക്കൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ദേശീയപാതയരികിലെ ഡിവൈഡറിൽ തട്ടി നിന്നു. ഇതോടെ ജിജുവിന്റെ ഭാര്യ ജിബി, മകൾ ജോന, മാതാവ് ചിന്നമ്മ, സഹോദരി ജിജി, സഹോദരീ ഭർത്താവ് ജിജോ എന്നിവരെ മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ടു. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ നിന്ന് ആളെത്തി റിക്കവറി വാൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെ കോയമ്പത്തൂരിൽ നിന്നു ചെങ്കോട്ടയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു ജിജു, സിഞ്ചു എന്നിവരെയും റിക്കവറി വാഹനത്തിന്റെ ഡ്രൈവർ ശിവകാശി സ്വദേശി രാജശേഖറി(50)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു കാരണം.
കഴിഞ്ഞ 6 വർഷമായി യുഎഇയിലുള്ള ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായിരുന്നു. ഒരാഴ്ച മുൻപാണ് മകളുടെ പിറന്നാളാഘോഷിക്കാനായി നാട്ടിലേയ്ക്ക് പോയത്. ബുധനാഴ്ച ദുബായിലേയ്ക്ക് തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. ആറ് മാസം മുൻപ് നാട്ടിലേയ്ക്ക് പോയതാണ് ജിജുവിന്‍റെ ബന്ധു സിഞ്ചു.