സൗദി അറേബ്യയില്‍ നിരവധി വാഹനങ്ങൾ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയിൽ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച നടന്നിരുന്നു. 32 വാനുകളിൽ ഒരു രാത്രിയിൽ ഒരുമിച്ചാണ് മോഷണം നടന്നത്. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക് വാനുകളിൽ നിന്ന് എൻജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ് മോഷണം പോയത്.
റിയാദ്: നിരവധി വാഹനങ്ങൾ കൊള്ളയടിച്ച കേസിൽ പ്രതിയായ അറബ് വംശജൻ പിടിയിലായി. 40ലധികം വാനുകളിൽ കവർച്ച നടത്തിയ അറബ് പൗരനെയാണ് ജിദ്ദ പൊലീസ് പിടിച്ചത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് രഹസ്യന്വേഷണ വിഭാഗം നടത്തിയ നിരീക്ഷണത്തിലൂടെയാണ് പ്രതിയെ വലയിലായത്. ബനീ മാലികിലെ താമസ കേന്ദ്രത്തിൽ വെച്ചായിരുന്നു അറസ്റ്റ്.
മോഷ്ടിച്ച നിരവധി സാധനങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ സാധനങ്ങളുമായി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയിൽ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച നടന്നിരുന്നു. 32 വാനുകളിൽ ഒരു രാത്രിയിൽ ഒരുമിച്ചാണ് മോഷണം നടന്നത്. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക് വാനുകളിൽ നിന്ന് എൻജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ് മോഷണം പോയത്. വാഹനത്തെ നിയന്ത്രിക്കുന്ന ഈ ഉപകരണം ഡ്രൈവർ കാബിനിലെ വലത്തെ സീറ്റിനടിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതില്ലാതെ വാഹനം സ്റ്റാര്‍ട്ടാകില്ല. മോഡലുകൾക്ക് അനുസരിച്ചു 2,000 മുതൽ 4,000 റിയാൽ വരെ വിലയുണ്ട് ഇതിന്.
ഷറഫിയയിലെ വിവിധ സ്ഥലങ്ങളിൽ രാത്രി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം നടന്നത്. മലയാളികളുടെ സെയിൽസ് വാഹനങ്ങളായിരുന്നു ഇവയിൽ അധികവും. രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ഡ്രൈവർമാരും മറ്റുളളവരും അറിയുന്നത്. സൈഡിലുള്ള ചില്ലുകൾ പൊട്ടിച്ചായിരുന്നു മോഷണം. പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ പ്രതിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല.