സ്വര്‍ണ്ണം ലഭിച്ചതുപോലെ; അപ്രതീക്ഷിതം വിനേഷ് ഫൊഗട്ടിന്‍റെ പ്രപ്പോസല്‍.!
വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ചാണ് ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് വിനേഷ് സ്വന്തമാക്കിയത്. തന്റെ 24ാം പിറന്നാളിൽ ഒരിക്കലും മറക്കാനാകാത്ത നേട്ടമാണ് വിനേഷ് നേടിയത്.
ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് വിനേഷ് ഫൊഗട്ട്. മുന്‍നിരതാരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യയ്ക്ക് സുവര്‍ണ്ണ നേട്ടം നല്‍കിയത് ഈ ഹരിയാനക്കാരിയാണ്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ചാണ് ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് വിനേഷ് സ്വന്തമാക്കിയത്. തന്റെ 24ാം പിറന്നാളിൽ ഒരിക്കലും മറക്കാനാകാത്ത നേട്ടമാണ് വിനേഷ് നേടിയത്.
എന്നാൽ ജക്കാര്‍ത്തയില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ നേട്ടത്തിനൊപ്പം ഇരട്ടി മധുരം നൽകുന്ന സർപ്രൈസായിരുന്നു ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനേഷ്നെയും കാത്തിരുന്നത്. ഗുസ്തി താരം സോംവിര്‍ രതി വിമാനത്താവളത്തിൽവച്ച് വിനേഷിന്റെ വിരലിൽ മോതിരം അണിയിച്ചാണ് ആ സര്‍പ്രൈസ് നൽകിയത്. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍വച്ചാണ് ഇരുവരും പരസ്പരം വിവാഹ മോതിരമണിഞ്ഞത്. തുടർന്ന് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കിയാണ് ഇരുവരും വിമാനത്താവളത്തില്‍നിന്നും മടങ്ങിയത്.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി വിനേഷ് പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിനാണെന്ന വാർത്തകൾ തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. അതേസമയം നീരജ് ചോപ്രയുമായുള്ള പ്രണയ വാർത്തകൾക്ക് പുറകെയല്ല സോംവിറിന്റെ സർപ്രൈസ് എന്നും വിനേശ് വ്യക്തമാക്കി. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു.