'ട്രാക്ക് മാറ്റി' കാസ്റ്റര്‍ സെമന്യ; ഇനി സ്പ്രിന്‍റ് ഇനങ്ങളില്‍; നീക്കം നിയമക്കുരുക്ക് മറികടക്കാന്‍
800 മീറ്ററിലെ ഒളിംപിക് ചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യ 200 മീറ്ററിലേക്ക് മാറുന്നു. ഹോര്‍മോൺ നിയമകുരുക്ക് മറികടക്കാനായാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ നടപടി.
ജൊഹന്നസ്‌ബര്‍ഗ്: മധ്യദൂര ഓട്ടത്തില്‍ മിന്നൽപ്പിണരായ കാസ്റ്റര്‍ സെമന്യ ഇനി സ്പ്രിന്‍റ് ഇനങ്ങളില്‍. 800 മീറ്ററില്‍ 2012, 2016 ഒളിംപിക്‌സുകളില്‍ സ്വര്‍ണമെഡൽ ജേതാവായ ദക്ഷിണാഫ്രിക്കന്‍ താരം ഇനി 200 മീറ്ററിലാകും ശ്രദ്ധകേന്ദ്രീകരിക്കുക. അളവിൽ കൂടുതൽ പുരുഷ ഹോർമോൺ ശരീരത്തിലുള്ള വനിതാ താരങ്ങൾക്ക് 400 മുതൽ 1500 മീറ്ററില്‍ വരെ വിലക്കേര്‍പ്പെടുത്തിയ പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റം.
Read more: ദക്ഷിണാഫ്രിക്കന്‍ വനിതാതാരം കാസ്റ്റര്‍ സെമന്യ പുരുഷനെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍
മരുന്ന് കഴിച്ച് ഹോര്‍മോൺ അളവ് കുറയ്‌ക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സെമന്യ ദീര്‍ഘദൂര ഇനങ്ങളിലേക്ക് മാറുന്നത് തുടക്കത്തിൽ പരിഗണിച്ചിരുന്നു. എന്നാല്‍ കായികരംഗത്തെ പരമോന്നത വേദികളിൽ മികവ് കാട്ടണമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് 200 മീറ്ററിലേക്ക് മാറുന്നതെന്ന് സെമന്യ വ്യക്തമാക്കി.
Read more: കോര്‍ട്ടില്‍ തോറ്റു; ട്രാക്കില്‍ ജയിക്കാന്‍ സെമന്യ ഇന്നിറങ്ങുന്നു
'ഒട്ടും എളുപ്പമായിരുന്നില്ല ഈ തീരുമാനം. വെല്ലുവിളികള്‍ ഏറെയാണ്. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ദക്ഷിണാഫ്രിക്കയ്‌ക്കായി മികവുകാട്ടുകയാണ് ലക്ഷ്യം'- സെമന്യ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ഇരുപത്തിയൊമ്പതുകാരിയായ സെമന്യ 200 മീറ്ററില്‍ കഴിഞ്ഞയാഴ്‌ച 23.49 സെക്കന്‍ഡിൽ ഫിനിഷ് ചെയ്തിരുന്നു. 21.34 സെക്കന്‍ഡാണ് വനിതകളില്‍ 200 മീറ്ററിലെ ലോക റെക്കോര്‍ഡ്.