'ധർമ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നത്': നിർഭയ കേസിൽ യുവരാജ് സിംഗ്
കഴിഞ്ഞ ദിവസമാണ് നിർഭയ കേസിലെ നാല് പ്രതികൾക്കും മരണവാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് പട്യാല കോടതി ഉത്തരവിറക്കിയത്. പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ ഈ മാസം 22നാണ് തൂക്കിലേറ്റുക.
ദില്ലി: നിർഭയ കേസ് പ്രതികൾക്ക് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ധർമ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നതെന്നും നിർഭയ കേസിലെ വിധിക്ക് ദില്ലി കോടതി അഭിനന്ദനം അർഹിക്കുന്നുവെന്നും യുവരാജ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
“ധർമ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നത്. നിർഭയ കേസിലെ വിധിക്ക് ദില്ലി കോടതി അഭിനന്ദനം അർഹിക്കുന്നു. ഇനി സുധീരയായ നിർഭയക്ക് നിത്യശാന്തി കിട്ടും“ യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു.
“Justice is the sum of all
— yuvraj singh (@YUVSTRONG12) January 8, 2020
Moral duties”, Kudos to the Delhi court for its judgement on the #Nirbhaya case. Rest in eternal peace now you braveheart.
കഴിഞ്ഞ ദിവസമാണ് നിർഭയ കേസിലെ നാല് പ്രതികൾക്കും മരണവാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് പട്യാല കോടതി ഉത്തരവിറക്കിയത്. പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ ഈ മാസം 22നാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിരുന്നു.
Read Also: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; ആരാച്ചാര്‍ യുപിയില്‍ നിന്ന്
ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത്. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയില്‍ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും തുടര്‍ന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.