കൂൾഡ്രിങ്ക്സിനേക്കാൾ വില കുറവാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഡാറ്റയ്ക്ക്: നരേന്ദ്രമോദി
2020-ഓടെ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയുടെ മൂല്യം ഒരു ട്രില്ല്യൺ ഡോളറായി മാറുമെന്നും പത്ത് ലക്ഷത്തോളം തൊഴിലസവരങ്ങൾ ഈ മേഖലയിലുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടോക്കിയോ: വിവരസങ്കേതികവിദ്യ രംഗത്ത് അത്ഭുതപൂർണമായ വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ ഒരു ബോട്ടിൽ കൂൾഡ്രിങ്ക്സിനേക്കൾ കുറഞ്ഞ വിലയിൽ ഇന്ന് ഇന്ത്യയിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായി ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. 2020-ഓടെ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയുടെ മൂല്യം ഒരു ട്രില്ല്യൺ ഡോളറായി മാറുമെന്നും പത്ത് ലക്ഷത്തോളം തൊഴിലസവരങ്ങൾ ഈ മേഖലയിലുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ സേവനരംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് രാജ്യം കൈവരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ഇന്ന് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കഴിഞ്ഞു. നൂറ് കോടി മൊബൈൽ ഫോൺ ഉപഭോക്താകളാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്. കുറഞ്ഞ വിലയ്ക്ക് എല്ലാവർക്കും ഇന്റർനെറ്റ് ഡാറ്റ ലഭ്യമാണ്. സേവന-വിതരണ മേഖലകളെ ഡിജിറ്റലൈസ് ചെയ്യുന്നത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.