ഫേസ്ബുക്ക് ഹാഫിസ് സയീദിന്‍റെ പാര്‍ട്ടിയുടെ അക്കൗണ്ട് നീക്കം ചെയ്തു
- രാഷ്ട്രീയ പാർട്ടിയായ ഇസ്‌ലാമിസ്റ്റ് മില്ലി മുസ്‌ലിം ലീഗിന്‍റെ (എംഎംഎൽ) അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു
- നീക്കം പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്
അഹമ്മദാബാദ്: ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടിയായ ഇസ്‌ലാമിസ്റ്റ് മില്ലി മുസ്‌ലിം ലീഗിന്‍റെ (എംഎംഎൽ) അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. 25ന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫെസ്ബുക്കിന്റെ ഈ നടപടി. ഇത് സയീദിന് വൻ തിരിച്ചടിയായിരികും.
പാക്കിസ്ഥാൻ, ഇന്ത്യ, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ അവശ്യമായ സംവാദങ്ങളല്ലാതെ മറ്റ് ഇടപെടലുകൾ ഉണ്ടാകുന്നത് തടയുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗ് നേരത്തെ വ്യക്തമാക്കിട്ടുണ്ട്.ഫേസ്ബുക്ക് അധികൃതർ പാക്ക് ഇലക്‌ഷൻ കമ്മിഷന്റെ സഹായത്തോടെ പല വ്യാജ അക്കൗണ്ടുകളും റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് എംഎംഎല്ലിന്റെയും അക്കൗണ്ടുകളും കമ്മീഷൻ റദ്ദാക്കുകയായിരുന്നു. ലഷ്കറെ തയിബയുമായി ബന്ധമുള്ളതിനാൽ എംഎംഎല്ലിനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപെടുത്തിയിരുന്നു.
ഇതിനിടെ 831.7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച മുൻധനമന്ത്രി ഇഷാഖ് ധറിനെ അറസ്റ്റ് ചെയ്യുന്നതിനായി പാക്ക് സർക്കാർ ഇന്റർപോളിനെ സമീപിച്ചു. ഇപ്പോൾ ലണ്ടനിലുള്ള ഇഷാഖിനെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.