ഹിന്ദു മഹാസഭാ വെബ് സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്
മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നേതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചത്
ദില്ലി: രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം വീണ്ടും ആവിഷ്കരിച്ച ഹിന്ദു മഹാസഭയ്ക്ക് തിരിച്ചടി നല്കി ഹാക്കര്‍മാര്‍. മഹാത്മഗാന്ധിയെ അപമാനിച്ച ഹിന്ദു മഹാസഭയുടെ വെബ് സൈറ്റ് കേരള സൈബർ വാരിയേഴ്സ് തകർത്തു. ഹിന്ദു മഹാ സഭ മുര്‍സാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റ് ഹാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചത്.
മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നേതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചത്. ഹിന്ദുമഹാസഭയുടെ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നേരെ വെടിയുതിര്‍ത്തത്.
വെടിവെച്ചശേഷം മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിന്നും രക്തം ഒഴുകി വരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഗാന്ധി ചിത്രത്തിനു നേരെ വെടിവെച്ചശേഷം ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി വെടിവെച്ചുകൊന്ന ശേഷം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും, അണികൾക്ക് മധുരം നല്‍കുകയും ചെയ്തു.
ജനുവരി 30 ‘ശൗര്യ ദിവസ്’ ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്. അന്നത്തെ ദിവസം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയ്ക്ക് പുഷ്പഹാരം സമർപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്യുന്നത് പതിവാണ്.