Asianet News MalayalamAsianet News Malayalam

Mobile tariff hike : 'ഫോണ്‍ വിളിക്ക് ചെലവേറും'; നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.

huge increase in airtel mobile tariffs effective from November 26
Author
Delhi, First Published Nov 25, 2021, 7:03 AM IST

ദില്ലി: രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ(mobile tariff) ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന്(Airtel) പിന്നാലെ വൊഡാഫോൺ(vodafone) ഐഡിയയും(idea) പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ(Reacharge plan) 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി. 

ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ വൊഡാഫോൻ ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചു.
വൊഡാഫോൻ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപ
നല്‍കേണ്ടിവരുമ്പോൾ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതൽ 418 രൂപ നൽകണം. ഒരു വർഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതൽ 2,899 രൂപ നൽകണം.

എയര്‍ടെല്ലിന്‍റെ പുതിയ താരിഫ് ഇങ്ങനെ

79 രൂപയുടെ പ്ലാനിന് 99 രൂപയാകും. - 79 രൂപ മുതലുള്ള വോയിസ് കോൾ പ്ലാനുകളെ നിരക്ക് വർദ്ധന ബാധിക്കും. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നൽകണം. ഇത് 50 ശതമാനം കൂടുതൽ ടോക്ക്ടൈമും 200 എംബി ഡേറ്റയും സെക്കൻഡിന് 1 പൈസ വോയ്‌സ് താരിഫും ഓഫർ ചെയ്യുന്നുണ്ട്. 149 രൂപയുടെ പ്ലാൻ 179 രൂപ യായി. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നൽകുന്നതാണ് 179 രൂപയുടെ പുതുക്കിയ പ്ലാൻ. 

298 രൂപയുടെ പ്ലാനിന് 359 രൂപ നൽകണം - 219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 265 രൂപയായും 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 299 രൂപയായും 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 359 രൂപയായും വർധിപ്പിച്ചു. 265 രൂപയുടെ പുതുക്കിയ പ്ലാനിൽ പ്രതിദിനം 1 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.  299 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.  359 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളിങും ലഭിക്കും. 

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയർത്തി - 56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നൽകണം. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 549 രൂപയായി വർധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ.

84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളായ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതൽ 839 രൂപയാണ്.  379 രൂപയുടെ പ്ലാൻ 455 രൂപയായും 588 രൂപയുടെ പ്ലാൻ 719 രൂപയായും 698 രൂപയുടെ പ്ലാൻ 839 രൂപയായും വർദ്ധിപ്പിച്ചു. ഈ പ്ലാനുകൾക്കെല്ലാം അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. പ്ലാനുകൾ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ നൽകുന്നു. 

2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപ - ഒരു വർഷത്തെ കാലാവധിയുള്ള 1,498 രൂപയുടെ പ്ലാനിന് 1799 രൂപയായും 2,498 രൂപ പ്ലാനിന് 2999 രൂപയും നൽകണം. 799 രൂപയുടെ പ്ലാനിൽ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

ടോപ്പ്-അപ്പ് പ്ലാനുകൾക്കും നിരക്ക് വർദ്ധിക്കും -  48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാൻ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

Read More: Airtel : എയർടെൽ മൊബൈൽ നിരക്കുകളിൽ വൻ വർധന, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

എന്തിനാണ് ഈ നിരക്ക് വര്‍ദ്ധനവ്

ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്പനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്‍റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.

2016 ല്‍ റിലയന്‍സ് ജിയോ കടന്നുവന്നതോടെ കോള്‍ നിരക്കുകളും, ഇന്‍റന്‍നെറ്റ് ഡാറ്റ നിരക്കുകളും കുത്തനെ കുറഞ്ഞതോടെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പല ടെലികോം കമ്പനികളും പൂട്ടി. വോഡഫോണും ഐ‍ഡിയയും പിടിച്ചുനില്‍ക്കാന്‍ ഒന്നായി. എന്നാല്‍ പ്രതിസന്ധി അതിന്‍റെ പരകോടിയില്‍ എത്തിയിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി. എജിആര്‍ കേസിലെ വിധി വന്നതോടെ രാജ്യത്തെ ടെലികോം മേഖല വലിയ പ്രതിസന്ധിയിലായി. ഇത് അടുത്ത ഘട്ടം ടെലികോം വികാസത്തെ ബാധിക്കും എന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ടെലികോം മേഖലയ്ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായികുന്നു നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കല്‍ അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഡിസംബര്‍ 2019 ല്‍ ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ദ്ധനവ് ടെലികോം കമ്പനികള്‍ നടത്തിയിരുന്നു. 

സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറിലേക്ക് വി, എയര്‍ടെല്‍ എന്നിവര്‍ അടക്കേണ്ടിവരുന്ന എജിആര്‍ തുക യഥാക്രമം 58,250 കോടി രൂപയും, 43,890 രൂപയുമാണ്. ഇതിന് നാല് വര്‍ഷത്തേക്ക് കേന്ദ്രം മോറട്ടോറിയം നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇത് അടയ്ക്കണം എന്നതിനാല്‍ ഇപ്പോള്‍ തന്നെ വിഭവ സമാഹരണം നടത്തണം എന്നതാണ് ഈ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios